ഡൽഹി: അഹമ്മദാബാദ് എയർ ഇന്ത്യ അപകടത്തിൽ മരിച്ചവരുടെ ക്ഷേമത്തിനായി ടാറ്റ സൺസും ടാറ്റ ട്രസ്റ്റുകളും ചേർന്ന് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്കും ആശ്രിതർക്കും പരിക്കേറ്റവർക്കും അപകടം നേരിട്ടോ അല്ലാതെയോ ബാധിച്ചവർക്കും വേണ്ടി 500 കോടി രൂപയുടെ ട്രസ്റ്റാണ് രൂപീകരിച്ചത്.
പ്രഥമശുശ്രൂഷകർ, മെഡിക്കൽ, ദുരന്ത നിവാരണ വിദഗ്ധർ, സാമൂഹിക പ്രവർത്തകർ, സർക്കാർ ജീവനക്കാർ എന്നിവർക്കും ട്രസ്റ്റ് സഹായം നൽകുമെന്ന് ടാറ്റ സൺസ് അറിയിച്ചു.
മുംബൈയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള AI-171 മെമ്മോറിയൽ ആൻഡ് വെൽഫെയർ ട്രസ്റ്റിലേക്ക് ടാറ്റ സൺസും ടാറ്റ ട്രസ്റ്റുകളും 250 കോടി രൂപ വീതം സംഭാവന ചെയ്യും. വിമാനം തകർന്നതിനെത്തുടർന്ന് തകർന്ന ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും പുനർനിർമ്മിക്കാനും സഹായം നൽകും.






