കോട്ടയം: അർദ്ധരാത്രിയിൽ ആൾപ്പാർപ്പില്ലാത്ത പറമ്പിലെ കിണറ്റിൽ വീണ് ശ്വാസം കിട്ടാതെ മരണത്തോട് മല്ലടിച്ച നായയെ സാഹസികമായി രക്ഷിച്ച് പോലീസും നാട്ടുകാരും. ഏറ്റുമാനൂർ പട്ടിത്താനം ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
അയൽവാസിയുടെ ഫോൺ സന്ദേശം ലഭിച്ച ഉടൻ സ്ഥലത്തെത്തിയ യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു ചെമ്മുണ്ടവള്ളിയാണ് കിണറ്റിനുള്ളിൽ ഒരു നായ അവശനായി കിടക്കുന്നത് കണ്ടത്. രക്ഷാപ്രവർത്തനത്തിനായി ഫയർ ഫോഴ്സിനെ ബന്ധപ്പെട്ടെങ്കിലും മൃഗങ്ങളെ രക്ഷിക്കാൻ വരാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ വിഷ്ണുവും സഹോദരൻ ദിനേശ് കുമാറും ചേർന്ന് ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.
വിവരമറിഞ്ഞ ഉടൻ നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ സുരേഷ് ബാബു, സി.പി.ഒ സാബു ജോസഫ് എന്നിവർ സ്ഥലത്തെത്തി. നായയ്ക്ക് താൽക്കാലികമായി പിടിച്ചുനിൽക്കാൻ വലിയൊരു തടിക്കഷണം കിണറ്റിലിട്ടു നൽകിയ ശേഷം, പോലീസും നാട്ടുകാരും ചേർന്ന് സ്വന്തമായി രക്ഷാകവചം നിർമ്മിച്ച് കിണറ്റിലിറങ്ങി നായയെ പുറത്തെടുക്കുകയായിരുന്നു.
മനുഷ്യനായാലും മൃഗമായാലും ഒരു ജീവൻ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പുലർച്ചെ നടത്തിയ ഈ സാഹസിക പ്രവർത്തനത്തെ പൗരാവലി പ്രശംസിച്ചു. സമയോചിതമായി ഇടപെട്ട പോലീസ് ഉദ്യോഗസ്ഥരെ വരും ദിവസങ്ങളിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ആദരിക്കുമെന്ന് വിഷ്ണു ചെമ്മുണ്ടവള്ളി അറിയിച്ചു.






