മലപ്പുറം: പണം നൽകി വോട്ടുതട്ടാനുള്ള ശ്രമം എതിർത്ത എൽഡിഎഫ് സ്ഥാനാർത്ഥിയെ മുസ്ലിം ലീഗ് നേതാക്കൾ മർദ്ദിച്ചവശനാക്കി. താനാളൂർ പഞ്ചായത്ത് 4-ാം വാർഡ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി ടി അബ്ദുൽ മനാഫിനാണ് പരിക്കേറ്റത്. താനാളൂർ പാണ്ടിയാട്ട് ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് കെ എൻ മുത്തുക്കോയ തങ്ങൾ, ലീഗ് നേതാക്കളായ വെള്ളിയത്ത് അബ്ദുസലാം, കുന്നത്ത് നാസർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്.
ലീഗ് നേതാക്കൾ വീടുകളിൽ കയറി വോട്ടിനായി പണം നൽകുന്നുണ്ടെന്ന് അറിഞ്ഞെത്തിയതായിരുന്നു പി ടി അബ്ദുൽ മനാഫ്. ലീഗ് നേതാക്കൾ പണം കൊടുക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി. ഇത് ശ്രദ്ധയിൽപ്പെട്ട ലീഗ് നേതാക്കൾ വീടിനു പുറത്തിറങ്ങി മനാഫിനെ ആക്രമിക്കുകയായിരുന്നു. കുന്നത്ത് നാസർ മനാഫിന്റെ ഫോൺ തട്ടിപ്പറിക്കാൻ ശ്രമം നടത്തി. കൂടാതെ ചവിട്ടുകയും ചെയ്തു. ചവിട്ടേറ്റ് വീണ മനാഫിൻ്റെ തലയ്ക്ക് പരിക്കേറ്റു. താഴെയിട്ടും കൈയ്ക്കും നാഭിക്കും ചവിട്ടേറ്റു.
കൂടെയുണ്ടായിരുന്ന കെ പി ഷാജഹാനെയും ആക്രമിച്ചു. ഷാജഹാൻ്റെ കഴുത്ത് ഞെരിക്കുകയായിരുന്നു. ഇരുവരും തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. താനൂർ പൊലീസ് കേസെടുത്തു. വാർഡിൽ അല്ലാത്ത മൂന്നു നേതാക്കളാണ് ലീഗ് പ്രവർത്തകരോടൊപ്പം നാലാം വാർഡിലെ വോട്ടർമാർക്ക് പണം കൊടുത്ത് വോട്ടു പിടിക്കാനായി എത്തിയത്. താനാളൂരിലെ സമാധാനന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് ലീഗ് നേതാക്കൾ ചെയ്യുന്നതെന്ന ആരോപണവുമായി മുതിർന്ന ലീഗ് നേതാവ് അദ്രു ഹാജി രംഗത്തെത്തി.
വാട്സാപ്പിലൂടെ ശബ്ദ സന്ദേശത്തിലൂടെയാണ് അദ്രു ഹാജി പ്രതികരിച്ചത്. കുറച്ച് ആളുകൾ ലീഗിലേക്ക് വന്നതിനെ തുടർന്ന് ഈ വിധം അക്രമം നടത്തുന്നതിൽ യോജിപ്പില്ലെന്ന് ലീഗ് നേതാവ് പറയുന്നു. ഗുണ്ടായിസത്തോട് യോജിക്കാൻ കഴിയില്ലെന്നും, 25 വർഷമായി താനാളൂരിൽ ഭരണം നടത്തുന്ന സിപിഐ എം ഇത്തരത്തിൽ അക്രമം നടത്തുന്നില്ലെന്നും, പാവപ്പെട്ട ആളുകളെ ആക്രമിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്നും അദ്രുഹാജി പ്രതികരിച്ചു.






