ഗുജറാത്ത് : ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും ഇപ്പോഴത്തേത് ‘ട്രെയിലർ’ മാത്രമാണെന്നും ശരിയായ സമയം വരുമ്പോൾ ‘മുഴുവൻ സിനിമയും’ ലോകത്തിനു മുന്നിൽ കാണിക്കുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. പാക് ഭീകരവാദത്തെ തുടച്ചു നീക്കുമെന്നും ഗുജറാത്തിലെ ഭുജിൽ സൈനിക താവളം സന്ദർശിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചു. കൂടാതെ “നമ്മുടെ വ്യോമസേനയ്ക്ക് പാകിസ്ഥാന്റെ എല്ലാ കോണുകളിലും എത്താൻ കഴിവുണ്ടെന്നും ഓപ്പറേഷൻ സിന്ദൂരിലൂടെ ഇത് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ 23 മിനിറ്റിനുള്ളിൽ പാക്ക് താവളങ്ങളെ നശിപ്പിച്ച വ്യോമസേനയെ രാജ്നാഥ് സിങ് അഭിനന്ദിച്ചു. ‘‘പാക്കിസ്ഥാന്റെ നിരവധി വ്യോമതാവളങ്ങൾ നശിപ്പിക്കപ്പെട്ടു. ബ്രഹ്മോസ് മിസൈലിന്റെ ശക്തി പാക്കിസ്ഥാൻ തന്നെ അംഗീകരിച്ചിട്ടുണ്ട്. നമ്മുടെ വ്യോമസേനയ്ക്ക് പാക്കിസ്ഥാന്റെ എല്ലാ കോണുകളിലും എത്താൻ കഴിയുമെന്ന് ഓപ്പറേഷൻ സിന്ദൂറിൽ തെളിയിക്കപ്പെട്ടു’’–രാജ്നാഥ് സിങ് പറഞ്ഞു. അതേസമയം പാകിസ്ഥാന് ഐഎംഎഫ് സാമ്പത്തിക സഹായം നൽകുന്നതിനെ കുറിച്ചും ഇദ്ദേഹം വിമർശിച്ചു.






