കോട്ടയം: മനുഷ്യന് ശല്യമാകുന്ന വന്യമൃഗങ്ങൾ ജനവാസമേഖലകളിൽ ഇറങ്ങുന്നത് അതിവേഗം തിരിച്ചറിയാൻ വനപ്രദേശങ്ങളോടു ചേർന്ന ഭാഗങ്ങളിൽ വനംവകുപ്പ് നാനൂർ വാട്സാപ് കൂട്ടായ്മകൾക്കു രൂപം നൽകി. വന്യമൃഗശല്യം രൂക്ഷമായ മേഖലകളിൽ താമസിക്കുന്നവർക്കു വേഗത്തിൽ അപായസന്ദേശം കൈമാറാനാണു വാട്സാപ് കൂട്ടായ്മകൾ.
അതാതു പ്രദേശത്തെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പ്രാഥമികാരോഗ്യകേന്ദ്രം അധികൃതർ, ജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി രൂപംകൊടുത്ത വാട്സാപ് കൂട്ടായ്മയുടെ അഡ്മിൻ അതതു സ്ഥലത്തെ ഫോറസ്റ്റർമാരാണ്. ആനയോ മറ്റു വന്യമൃഗങ്ങളോ ഇറങ്ങിയെന്ന വിവരം കൂട്ടായ്മയിലെ അംഗങ്ങൾക്കു ലഭിച്ചാൽ സന്ദേശം കൈമാറാം. സന്ദേശം ലഭിക്കുന്നതോടെ വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തും.
വനംവകുപ്പ് സ്ഥിരീകരിച്ചാൽ പ്രദേശത്തെ ജനങ്ങൾക്കു ജാഗ്രതാനിർദേശം നൽകും. വന്യമൃഗങ്ങളെ തുരത്തിയശേഷം അപകടസാധ്യത ഒഴിഞ്ഞെന്ന സന്ദേശവും വാട്സാപ് കൂട്ടായ്മയിൽ നൽകും.വനംവകുപ്പിനു സ്ഥിരം തലവേദന സൃഷ്ടിക്കുന്ന കാട്ടാനകളുടെ സഞ്ചാരപഥം നിരീക്ഷിച്ചശേഷം ആ വിവരങ്ങളും വാട്സാപ് കൂട്ടായ്മകളിൽ പങ്കുവയ്ക്കും.






