ശിവഗംഗ: തമിഴ്നാട്ടിലെ ശിവഗംഗയിൽ 52-കാരിയായ സഹപ്രവർത്തകയെ വിവാഹം കഴിക്കാനുള്ള വിമുഖതയെത്തുടർന്ന് 21-കാരൻ കൊലപ്പെടുത്തി മൃതദേഹം ക്വാറിയിൽ തള്ളി. സൊട്ടതട്ടി സ്വദേശിനിയായ സരസ്വതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മധുര സ്വദേശിയായ ശരവണകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നു. എന്നാൽ തന്നെ വിവാഹം കഴിക്കണമെന്ന് സരസ്വതി നിരന്തരം സമ്മർദ്ദം ചെലുത്തിയതാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
കഴിഞ്ഞ ഫെബ്രുവരി 11 മുതലാണ് സരസ്വതിയെ കാണാതായത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ സരസ്വതിയെ കാണാനില്ലെന്ന് കാട്ടി സഹോദരൻ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണമാണ് ക്രൂരമായ കൊലപാതക വിവരം പുറത്തുകൊണ്ടുവന്നത്. വിവാഹത്തെച്ചൊല്ലി ഇരുവരും തമ്മിൽ കലഹം പതിവായിരുന്നു. ഫെബ്രുവരി 11-ന് കൂടകോവിലിലെ ഒരു ഫാം ഹൗസിൽ വെച്ച് ഇതേ വിഷയത്തിൽ വീണ്ടും തർക്കമുണ്ടാവുകയും, പ്രകോപിതനായ ശരവണകുമാർ സരസ്വതിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹത്തിൽ കല്ല് കെട്ടി സമീപത്തെ വെള്ളം നിറഞ്ഞ ക്വാറിയിൽ തള്ളി. ഒരു മാസത്തോളം ഒളിവിൽ കഴിഞ്ഞ പ്രതിയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോലീസ് തന്ത്രപരമായി പിടികൂടിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ക്വാറിയിൽ നിന്നും മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് തുടരുകയാണ്


