കോട്ടയം: ശബരിമല മണ്ഡല തീർഥാടനത്തിനു ശേഷം വനംവകുപ്പ് അടച്ച കാനനപാതയിലൂടെ ശബരിമലയിലേക്കു പോകുന്നതിനെത്തിയ ആയിരക്കണക്കിനു തീർഥാടകർ പൊലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നിർദേശം അവഗണിച്ച് ബലമായി ചെക്പോസ്റ്റ് തുറന്ന് കടന്നുപോയി. കാനനപാത ആരംഭിക്കുന്ന കോയിക്കക്കാവ്, അഴുതക്കടവ് എന്നിവിടങ്ങളിലെ വനംവകുപ്പ് ചെക്‌പോസ്റ്റുകളിലൂടെയാണു വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ തീർഥാടകർ ബലമായി കടന്നുപോയത്.
ശബരിമല നട അടച്ചിടുന്ന ഇടവേള അറിയാതെ എത്തിയവരാണ് ഇവരിൽ ഭൂരിഭാഗവും. ഇരുപത്തിയെഴിന് ആണു മണ്ഡലകാലത്തിനു ശേഷം നട അടച്ചത്. ഇന്നു വൈകിട്ടാണു മകരവിളക്കിനു നട തുറക്കുന്നത്. ഇവർക്കു പിന്നാലെ കാനനപാതയിലേക്ക് എത്തിയ തീർഥാടകരെ പൊലീസ് തടഞ്ഞെങ്കിലും ഇവർ പേരൂത്തോട്ടിൽ ഒത്തുകൂടി റോഡ് ഉപരോധിച്ച് ശരണം വിളിക്കുകയും പൊലീസിന്റെ നിർദേശം ലംഘിച്ചു കടന്നുപോകുകയും ചെയ്തു. ഇതോടെ ഇന്നലെ വൈകിട്ട് അഞ്ചു വരെ കാനനപാത തുറന്നുകൊടുത്തു.
ഈ സീസണിൽ വെർച്വൽ ക്യൂ ബുക്കിങ് ഉള്ള എല്ലാവരെയും ഇന്നലെ വൈകിട്ട് അഞ്ചു വരെ കാനനപാതയിലെ കോയിക്കക്കാവ് ചെക്പോസ്റ്റിലൂടെയും ഇന്ന് ദർശനത്തിനു ബുക്കിങ് ഉള്ളവരെ അഴുതക്കടവ് ചെക്പോസ്റ്റിലൂടെയും കടത്തിവിട്ടതായി ഡിവൈഎസ്പി സാജു വർഗീസ് അറിയിച്ചു. ബുക്കിങ് ഇല്ലാതെ വന്നവരെ കാനനപാതയിലൂടെ കടത്തിവിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.




