തെഹ്റാൻ: ഇറാനിലെ ഇസ്ഫഹാനിൽ വൻ സൈനിക ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. യു.എസ്. ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ച് പ്രധാന സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായാണ് വിവരം. ഏകദേശം 2000 പൗണ്ട് ഭാരമുള്ള ബോംബുകൾ പ്രയോഗിച്ചതായാണ് വിവരം.
ഇസ്ഫഹാനിലെ വെടിമരുന്ന് ശേഖരണ കേന്ദ്രം ഉൾപ്പെടെ പ്രധാന സൈനിക സൗകര്യങ്ങളെയാണ് ലക്ഷ്യമിട്ടതെന്നാണ് സൂചന. യു.എസ്.യും ഇസ്രായേലും സംയുക്തമായി ആക്രമണം നടത്തിയതായും റിപ്പോർട്ടുകൾ പറയുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. വൻ സ്ഫോടനങ്ങളും തീഗോളങ്ങളും പ്രദേശത്ത് ഉണ്ടായതായി ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു.
ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെയാണ് ആക്രമണം ലക്ഷ്യമിട്ടതെന്നാണു വിലയിരുത്തൽ. നഗരത്തിൽ ശക്തമായ സ്ഫോടന പരമ്പരയും ആഘാത തരംഗങ്ങളും അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
ഇതിനിടെ, വെടിനിർത്തൽ കരാറിലേക്കെത്തിയില്ലെങ്കിൽ കരയാക്രമണം നടത്തുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, നയതന്ത്രപരമായ പരിഹാരത്തിനാണ് മുൻഗണനയെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോ വ്യക്തമാക്കി. ആക്രമണങ്ങൾ വ്യാപകമായതോടെ തെഹ്റാൻ, ഇസ്ഫഹാൻ, തബ്രീസ് എന്നിവിടങ്ങളിൽ വ്യോമാക്രമണങ്ങൾ ശക്തമായതായി റിപ്പോർട്ടുകൾ പറയുന്നു. ലെബനാനിലും ഇസ്രായേൽ ആക്രമണം തുടരുന്നു.




