തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ ഏർപ്പെടുത്തിയ ഹോം വോട്ടിംഗ് പ്രക്രിയ അതിന്റെ അവസാന ഘട്ടത്തിലേക്ക്. അർഹരായ വോട്ടർമാർക്ക് വീട്ടിൽ തന്നെ വോട്ട് രേഖപ്പെടുത്താൻ സൗകര്യമൊരുക്കിയ ഈ സംവിധാനത്തിലൂടെ ഇതുവരെ ജില്ലയിൽ ആകെ 19,348 പേർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ടെടുപ്പ് പ്രക്രിയ ഇന്ന് ഔദ്യോഗികമായി അവസാനിക്കും.
ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലായി 85 വയസ്സ് പൂർത്തിയായ മുതിർന്ന പൗരന്മാർക്കും, വോട്ടർപട്ടികയിൽ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട 40 ശതമാനത്തിലധികം വൈകല്യമുള്ളവർക്കുമാണ് അപേക്ഷാപ്രകാരം ഈ സൗകര്യം ഒരുക്കിയിരുന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടർമാരുടെ വീടുകളിൽ നേരിട്ടെത്തി ബാലറ്റ് പേപ്പറുകൾ മുഖേന വോട്ട് രേഖപ്പെടുത്തുന്ന രീതിയാണിത്.
ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിൽ ഹോം വോട്ടിംഗ് രേഖപ്പെടുത്തിയവരുടെ കണക്കുകൾ താഴെ നൽകുന്നു.
ഇരിങ്ങാലക്കുട: 1793
കൊടുങ്ങല്ലൂർ: 1848
മണലൂർ: 1765
ചാലക്കുടി: 1740
വടക്കാഞ്ചേരി: 1658
ചേലക്കര: 1645
പുതുക്കാട്: 1467
നാട്ടിക: 1403
കയ്പമംഗലം: 1353
കുന്നംകുളം: 1303
ഒല്ലൂർ: 1172
ഗുരുവായൂർ: 1109
തൃശ്ശൂർ: 1092
സമ്മതിദാനാവകാശം വിനിയോഗിക്കാൻ ശാരീരിക ബുദ്ധിമുട്ടുകൾ തടസ്സമാകുന്നവർക്ക് ഹോം വോട്ടിംഗ് വലിയ ആശ്വാസമാണ് നൽകിയത്. വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ബാലറ്റ് ബോക്സുകൾ അതത് നിയോജകമണ്ഡലങ്ങളിലെ സ്ട്രോങ്ങ് റൂമുകളിലേക്ക് മാറ്റും.




