കോഴിക്കോട്: വാണിമേലിൽ വോട്ടർ പട്ടിക വിതരണം ചെയ്യുന്നതിനിടെ സിപിഎം പ്രവർത്തകർക്ക് നേരെ ആക്രമണം നടന്നതായി പരാതി. മുസ്ലിം ലീഗ് പ്രവർത്തകരാണ് മർദിച്ചതെന്നാണ് സിപിഎമ്മിന്റെ ആരോപണം. സംഭവത്തിൽ പരിക്കേറ്റ അജേഷ്, അമൽശേഖർ എന്നിവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
വാണിമേലിലെ കൊയ്തേരി പ്രദേശത്ത് വീടുകളിൽ വോട്ടർ പട്ടിക വിതരണം ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്ന് സിപിഎം പറയുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷ സാധ്യത ഉയർന്ന സാഹചര്യത്തിൽ പൊലീസ് ജാഗ്രത ശക്തമാക്കി.
നാദാപുരം ഡിവൈഎസ്പിയുടെ നിർദേശപ്രകാരം രാഷ്ട്രീയ പാർട്ടികളുടെ സർവ്വകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയമായതിനാൽ ചെറിയ പ്രശ്നങ്ങൾ പോലും വൻ സംഘർഷത്തിലേക്ക് വഴിമാറാൻ സാധ്യതയുണ്ടെന്നതിനാലാണ് ഈ മുൻകരുതൽ.
അതേസമയം, അനൗൺസ്മെന്റ് വിവാദത്തെ തുടർന്ന് പേരാമ്പ്ര മണ്ഡലം രാഷ്ട്രീയമായി അതീവ സങ്കീർണമായ സാഹചര്യത്തിലാണ്. മതസ്പർധ വളർത്തുന്ന രീതിയിൽ പ്രചാരണം നടത്തിയെന്ന യുഡിഎഫിന്റെ പരാതിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണൻ തെരഞ്ഞെടുപ്പ് കമ്മീഷനു വിശദീകരണം നൽകിയിട്ടുണ്ട്.




