ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം മൂലം ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ ഉയർന്നതിനെ തുടർന്ന് ഇന്ത്യയിൽ വിമാന ഇന്ധനമായ എവിയേഷൻ ടർബൈൻ ഫ്യുവൽ (എടിഎഫ്) വില ചരിത്രത്തിലെ ഉയർന്ന നിരക്കിലെത്തി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം എടിഎഫ് വില കിലോലിറ്ററിന് 2,07,341.22 രൂപയായി ഉയർന്നു.
ഇന്ധനവിലയിൽ ഉണ്ടായ ഈ വലിയ വർധനവ് ആഭ്യന്തര വിമാന സർവീസുകൾക്ക് ഏകദേശം 115 ശതമാനവും അന്താരാഷ്ട്ര സർവീസുകൾക്ക് 107 ശതമാനവും ബാധിച്ചിട്ടുണ്ട്. ഇതോടെ വിമാന ടിക്കറ്റ് നിരക്കുകളും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുൻപും എടിഎഫ് നിരക്കിൽ വർധന ഉണ്ടായിരുന്നുവെങ്കിലും, ഇത്രയും വലിയ ഉയർച്ച ഇതാദ്യമായാണ്. ഇതിനുമുമ്പ് റഷ്യ-യുക്രെയ്ൻ യുദ്ധകാലത്താണ് സമാനമായ വിലവർധന രേഖപ്പെടുത്തിയിരുന്നത്.
ഇതിനിടെ, കേന്ദ്ര സർക്കാർ വിമാന ഇന്ധനത്തിനുള്ള എക്സൈസ് നികുതി വർധിപ്പിച്ച് ഉത്തരവിറക്കുകയും ചെയ്തു. പ്രത്യേക തീരുവയായി ലിറ്ററിന് 50 രൂപ പ്രഖ്യാപിച്ചെങ്കിലും ഇളവുകൾക്ക് ശേഷം ലിറ്ററിന് 29.5 രൂപയാണ് ഈടാക്കുക.




