തൃശൂർ:മണലൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി.എൻ. പ്രതാപനെതിരെ ആഞ്ഞടിച്ച് നാട്ടിക കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫിറോസ് രംഗത്ത്. ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനും പ്രതാപനും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും, തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് മറിക്കാൻ കോടികൾ കൈപ്പറ്റിയെന്നും ഫിറോസ് ആരോപിച്ചു. സിപിഎം ഓഫീസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് സ്വന്തം പാർട്ടിക്കെതിരെ അദ്ദേഹം ഈ ഗുരുതര വെളിപ്പെടുത്തലുകൾ നടത്തിയത്.
മണലൂർ മണ്ഡലത്തിൽ ബിജെപി സഹായിച്ചാൽ പകരം ഗുരുവായൂരിൽ ബിജെപിക്ക് വോട്ട് മറിച്ചുനൽകാമെന്നതാണ് പ്രതാപന്റെ പദ്ധതിയെന്ന് ഫിറോസ് ആരോപിക്കുന്നു. ഗുരുവായൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി റഷീദിനെ തോൽപ്പിച്ച് അവിടെ ബിജെപിയെ ജയിപ്പിക്കാമെന്ന് പ്രതാപൻ ബി. ഗോപാലകൃഷ്ണന് ഉറപ്പുനൽകിയതായാണ് ഫിറോസിന്റെ വാദം. ഈ നീക്കം മണലൂരിലെ ജയത്തിനുവേണ്ടിയുള്ള ‘അഡ്ജസ്റ്റ്മെന്റ്’ രാഷ്ട്രീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിയെ സഹായിക്കാനായി ടി.എൻ. പ്രതാപൻ എട്ട് കോടി രൂപ വാങ്ങിയതായും ഫിറോസ് വെളിപ്പെടുത്തി. ഈ തുക നാട്ടികയിലും മണലൂരിലും വിതരണം ചെയ്യാനാണ് ഉപയോഗിച്ചത്. പ്രതാപന്റെ മകന്റെ വാഹനത്തിലാണ് പണം എത്തിച്ചതെന്നും, കോൺഗ്രസിലെ മണ്ഡലം പ്രസിഡന്റുമാർ, ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ, കെപിസിസി മെമ്പർമാർ എന്നിവർക്ക് ഈ പണം വിതരണം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
ടി.എൻ. പ്രതാപനെ ‘തട്ടിന്റെ ഉസ്താദ്’ എന്ന് വിശേഷിപ്പിച്ച ഫിറോസ്, തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇത്തരം ചതികൾ സഹിക്കാനാവാത്തതിനാലാണ് വാർത്താസമ്മേളനം നടത്തിയതെന്ന് വ്യക്തമാക്കി. ഗുരുവായൂരിലെയും മണലൂരിലെയും രാഷ്ട്രീയ സമവാക്യങ്ങളെ അട്ടിമറിക്കുന്ന ഈ നീക്കം പാർട്ടിക്കുള്ളിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ചൂടിനിടയിൽ കോൺഗ്രസ് നേതാവ് തന്നെ ഇത്തരമൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയത് യുഡിഎഫ് ക്യാമ്പുകളിൽ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ബിജെപിയുമായുള്ള പ്രതാപന്റെ ബന്ധം തൃശൂരിലെ തിരഞ്ഞെടുപ്പ് ഫലത്തെയും സ്വാധീനിച്ചിട്ടുണ്ടെന്ന ഫിറോസിന്റെ പ്രസ്താവന വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കും.




