കൽപ്പറ്റ: ടൗൺഷിപ്പ് നിർമ്മാണം വൈകുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത്. ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളുടെ പണി പൂർത്തിയാകാതെയാണ് താക്കോൽ കൈമാറിയതെന്ന് ബിജെപി ആരോപിച്ചു. അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെയാണെന്ന വിമർശനവും ഉയർന്നു.
ദുരന്തത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചുവെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയലിന്റെ ആരോപണം. ദുരന്തബാധിതരെ വോട്ടുകളാക്കി മാറ്റാനുള്ള ശ്രമമാണ് നടന്നതെന്നും, സർക്കാർ ഇവരോട് കാണിക്കുന്നത് അനാസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട 178 പേർക്ക് പോലും രണ്ട് വർഷമായിട്ടും വീടുകൾ നൽകാൻ കഴിഞ്ഞിട്ടില്ലെന്നും വിമർശിച്ചു.
മാർച്ച് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ടൗൺഷിപ്പ് പദ്ധതിയിൽ, ഒരു മാസം പിന്നിട്ടിട്ടും ആളുകൾക്ക് താമസം ആരംഭിക്കാനായിട്ടില്ല. ഏപ്രിലോടെ താമസം സാധ്യമാക്കുമെന്നായിരുന്നു സർക്കാർ നൽകിയ ഉറപ്പ്.
വീടുകളുടെ പണികൾ പലതും പൂർത്തിയായിട്ടില്ലെന്നും, നിർമാണം എപ്പോൾ പൂർത്തിയാക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ആരോപണമുണ്ട്. ഉദ്ഘാടനത്തിന് ശേഷം തൊഴിലാളികളുടെ എണ്ണം കുറച്ചതും നിർമ്മാണം മന്ദഗതിയിലാകാൻ കാരണമായതായി ബിജെപി പറയുന്നു. നിർമാണ സാമഗ്രികളുടെ ക്ഷാമം മൂലം ഉപകരാർ കമ്പനികളും പ്രതിസന്ധിയിലാണെന്നാണ് വിവരം.




