ആലപ്പുഴ: സംസ്ഥാനത്തെ പാചകവാതക പ്രതിസന്ധി മത്സ്യബന്ധന മേഖലയെയും തീരദേശ ജീവിതത്തെയും വൻ പ്രതിസന്ധിയിലാക്കുന്നു. കടലിൽ പോകുന്ന വള്ളങ്ങളിലും ബോട്ടുകളിലും ഭക്ഷണം പാകം ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതോടെ പല വള്ളങ്ങളും കടലിൽ ചെലവഴിക്കുന്ന സമയം വെട്ടിക്കുറയ്ക്കുകയും മത്സ്യബന്ധനം പരിമിതപ്പെടുത്തുകയും ചെയ്തു. വേനൽക്കാലത്തെ മീൻ ലഭ്യതക്കുറവിനൊപ്പം പാചകവാതക ക്ഷാമം കൂടി വന്നതോടെ മത്സ്യത്തൊഴിലാളികൾ ഇരട്ടി പ്രഹരമാണ് നേരിടുന്നത്.
സാധാരണയായി 40 പേർ വരെ ജോലി ചെയ്യുന്ന ഇൻബോർഡ് വള്ളങ്ങളിൽ മൂന്ന് ദിവസത്തേക്ക് ഒരു സിലിണ്ടർ ആവശ്യമാണ്. ഒരാഴ്ചയോളം കടലിൽ തുടരുന്ന ബോട്ടുകൾ മൂന്നിലധികം സിലിണ്ടറുകൾ കരുതാറുണ്ട്. എന്നാൽ സിലിണ്ടറുകൾ ലഭിക്കാത്തതിനെത്തുടർന്ന് വള്ളങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നത് ഒഴിവാക്കി. വീടുകളിൽ നിന്ന് ഭക്ഷണം കരുതിയും നിശ്ചിത സമയത്തിന് മുൻപേ കടലിൽ നിന്ന് തിരിച്ചെത്തിയുമാണ് തൊഴിലാളികൾ നിലവിൽ ഈ പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നത്. തോട്ടപ്പള്ളി, ചെല്ലാനം, വലിയഴീക്കൽ തുടങ്ങിയ പ്രധാന ഹാർബറുകളിലെ ഹോട്ടലുകൾ ഭാഗികമായി മാത്രം പ്രവർത്തിക്കുന്നത് തൊഴിലാളികൾക്ക് ആഹാരം ലഭിക്കുന്നതിനും തടസ്സമാകുന്നുണ്ട്.
ഹോട്ടൽ മേഖലയ്ക്ക് സിലിണ്ടറുകൾ അനുവദിക്കുന്നതിന് സമാനമായ മുൻഗണന മത്സ്യബന്ധന മേഖലയ്ക്കും നൽകണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി ആന്റണി കുരിശിങ്കൽ ആവശ്യപ്പെട്ടു. അതേസമയം പാചകവാതക പ്രതിസന്ധി കാരണം ജില്ലയിലെ ഭൂരിഭാഗം തട്ടുകടകളും അടഞ്ഞുതന്നെ കിടക്കുകയാണ്. വിറക് അടുപ്പുകളിലേക്ക് മാറിയാണ് പല ഹോട്ടലുകളും നിലവിൽ പ്രവർത്തിക്കുന്നത്. പാചകവാതകം അമിതമായി ഉപയോഗിക്കേണ്ടി വരുന്ന ചൈനീസ് വിഭവങ്ങൾ മിക്ക ഹോട്ടലുകളും മെനുവിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.




