തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന് സമീപമുള്ള പാർക്കിങ് ഏരിയയിൽ ആറുമാസം പ്രായമുള്ള ഭ്രൂണം കണ്ടെത്തി. ഇന്ന് രാവിലെ സുരക്ഷാ ജീവനക്കാരാണ് ബാഗിലാക്കിയ നിലയിൽ ഭ്രൂണം കണ്ടെത്തിയത്. ഉടൻ തന്നെ വിവരം ആശുപത്രി അധികൃതരെയും മെഡിക്കൽ കോളജ് പൊലീസിനെയും അറിയിച്ചു.
മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യത്തിനായി അനാട്ടമി വിഭാഗം രാസലായനിയിൽ സൂക്ഷിച്ചിരുന്ന ഭ്രൂണമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നത്. കണ്ടെത്തിയ സമയത്ത് മൃതദേഹം അഴുകിയ നിലയിലായിരുന്നില്ല. രാസലായനിയിൽ നിന്ന് പുറത്തെടുത്തിട്ട് അധികദിവസമായിട്ടില്ലെന്ന് പൊലീസ് സൂചിപ്പിച്ചു. അടുത്ത ദിവസങ്ങളിലൊന്നും പ്രസവത്തെത്തുടർന്ന് മരിച്ച കുഞ്ഞിന്റെ മൃതദേഹമല്ല ഇതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സാധാരണഗതിയിൽ പഠനാവശ്യം കഴിഞ്ഞുള്ള ഭ്രൂണങ്ങളും മൃതദേഹങ്ങളും മെഡിക്കൽ കോളജ് പരിസരത്ത് പ്രത്യേകം നിശ്ചയിച്ച സ്ഥലത്താണ് മറവ് ചെയ്യാറുള്ളത്. ഇത്തരത്തിൽ മറവ് ചെയ്ത ഭ്രൂണം തെരുവുനായ്ക്കൾ കടിച്ചെടുത്ത് പാർക്കിങ് ഏരിയയിൽ കൊണ്ടുവന്നിട്ടതാണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താൻ ആശുപത്രി പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. നിലവിൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.




