ബെംഗളൂരു: സാമ്പത്തിക തർക്കത്തെത്തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടിക്കൊലപ്പെടുത്തി ഭർത്താവ്. കർണാടകയിലെ നാഗസന്ദ്രയിൽ താമസിക്കുന്ന കാവ്യ (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ധാര്യപ്പയെ (45) പൊലീസ് അറസ്റ്റ് ചെയ്തു.
സഹോദരന് നൽകാനായി ധാര്യപ്പ കരുതിയിരുന്ന രണ്ട് ലക്ഷം രൂപയെച്ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കം നിലനിന്നിരുന്നു. സംഭവദിവസം തർക്കം രൂക്ഷമായതോടെ ധാര്യപ്പ കാവ്യയെ ക്രൂരമായി മർദ്ദിക്കുകയും കഴുത്തിൽ ചവിട്ടി വീഴ്ത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാവ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
കൊലപാതകത്തിന് ശേഷം രണ്ട് മണിക്കൂറോളം മൃതദേഹത്തിനൊപ്പം വീട്ടിൽ തന്നെ ഇരുന്ന ധാര്യപ്പ, പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുന്ന മകനും ജൂനിയർ കോളേജ് വിദ്യാർത്ഥിനിയായ മകളും ഇവർക്കുണ്ട്. കൊലപാതകം നടക്കുമ്പോൾ മക്കൾ വീട്ടിലുണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.



