ന്യൂഡൽഹി: ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന കിഴക്കൻ ഡൽഹിയിൽ ഹൈടെക്ക് തട്ടിപ്പ് നടത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെയാണ് പിടികൂടിയത്.
വാഹനങ്ങളുടെ വായ്പ കുടിശ്ശിക വിവരങ്ങൾ കണ്ടെത്താൻ കഴിയുന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചായിരുന്നു പ്രതികൾ ഇരകളെ ലക്ഷ്യമിട്ടത്. തിരക്കേറിയ റോഡുകളിൽ ബാങ്ക് റിക്കവറി ഏജന്റുമാരെന്ന പേരിൽ വാഹന ഉടമകളെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്നതായിരുന്നു ഇവരുടെ രീതി.
മാർച്ച് 26ന് ഐടിഒയ്ക്ക് സമീപം വികാസ് മാർഗിൽ കേശവ് കുമാർ എന്നയാളെ തടഞ്ഞുനിർത്തി കാറിൽ കയറ്റി കൊണ്ടുപോയി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് ഓൺലൈൻ വഴിയായി 18,000 രൂപ തട്ടിയെടുത്ത സംഭവമാണ് പുറത്തുവന്നത്. ഇതിനെ തുടർന്ന് ശക്കർപൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
സിസി ടിവി ദൃശ്യങ്ങളും പ്രാദേശിക വിവരങ്ങളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ പ്രതികൾ ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശികളാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ റെയ്ഡിൽ പ്രിൻസ് (22), ആകാശ് എന്ന അക്കു (25), ശിവം (23), ടീറ്റു (22) എന്നിവരെ അറസ്റ്റ് ചെയ്തു.
നമ്പർ പ്ലേറ്റില്ലാത്ത കാർ ഉപയോഗിച്ച് ഇരകളെ തടഞ്ഞുനിർത്തി ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന ഭീഷണിപ്പെടുത്തി, ക്യുആർ കോഡ് ഉൾപ്പെടെയുള്ള ഓൺലൈൻ മാർഗങ്ങളിലൂടെ പണം തട്ടിയെടുക്കുകയായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി.
സംഘം ഉപയോഗിച്ച അഞ്ച് മൊബൈൽ ഫോണുകളും കാറും പൊലീസ് പിടിച്ചെടുത്തു. മറ്റ് തട്ടിപ്പുകളിലേക്കുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളിൽ സഹായിച്ച മറ്റ് ആളുകളെയും കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.




