തെഹ്റാൻ: ഹോർമൂസ് കടലിടുക്കിലൂടെ ശത്രുരാജ്യങ്ങളുടെ കപ്പൽ ഗതാഗതം നിയന്ത്രിക്കാൻ തങ്ങൾക്ക് നിയമപരമായ അവകാശമുണ്ടെന്ന് ഇറാൻ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലുമായി നടത്തിയ ചർച്ചയിലാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
മേഖലയിലെ നിലവിലെ പ്രതിസന്ധിക്ക് അമേരിക്കയും ഇസ്രായേലും നടത്തുന്ന നടപടികളാണ് കാരണമെന്നും ഇറാൻ ആരോപിച്ചു. ഹോർമൂസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നത് ഇറാന്റെ ഉത്തരവാദിത്വമാണെന്നും, സുഹൃദ് രാജ്യങ്ങളുടെ കപ്പലുകൾക്ക് സുരക്ഷിത ഗതാഗതം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇതിന്റെ ഭാഗമായി ഇന്ത്യ, റഷ്യ, ചൈന, പാകിസ്ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്ക് കടലിടുക്ക് വഴി സഞ്ചരിക്കാൻ ഇറാൻ അനുമതി നൽകിയിട്ടുണ്ട്. ഇതിനെ തുടർന്ന് 47,600 മെട്രിക് ടൺ പാചകവാതകവുമായി ‘ജഗ് വസന്ത്’ എന്ന ഇന്ത്യൻ കപ്പൽ ഗുജറാത്ത് തീരത്ത് സുരക്ഷിതമായി എത്തി. കഴിഞ്ഞ പത്ത് ദിവസത്തിനിടെ കടലിടുക്ക് കടന്ന രണ്ടാമത്തെ ഇന്ത്യൻ കപ്പലാണിത്.
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഉണ്ടായ പാചകവാതക പ്രതിസന്ധി കുറയ്ക്കാൻ ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഇറാനിലെ ഊർജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്താനിരുന്ന ആക്രമണം പത്ത് ദിവസത്തേക്ക് നിർത്തിവെച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാന്റെ അഭ്യർത്ഥന മാനിച്ചാണിതെന്നു അദ്ദേഹം പറഞ്ഞു.
എന്നാൽ ഇതേ സമയം സംഘർഷ മേഖലയിലേക്ക് 10,000 അമേരിക്കൻ സൈനികരെ കൂടി വിന്യസിക്കാൻ എടുത്ത തീരുമാനം ആശങ്ക ഉയർത്തുന്നു. ഇറാനെതിരായ കരയുദ്ധത്തിന് മുന്നൊരുക്കമായാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. അമേരിക്കൻ സൈന്യം ഗൾഫ് രാജ്യങ്ങളെ ഇറാനെതിരായ നീക്കങ്ങൾക്ക് ഉപയോഗിക്കുന്നതിനെ ഇറാൻ വിമർശിച്ചു. മേഖലയിലെ സമാധാനത്തിനായി സയണിസ്റ്റ് ശക്തികളുടെ ഇടപെടൽ അവസാനിക്കണമെന്നും ആവശ്യപ്പെട്ടു.




