ഇൻഡോർ: അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന പ്രശസ്ത റിയാലിറ്റി ഷോ ‘കോൻ ബനേഗ ക്രോർപതി’യിലൂടെ (KBC) ലക്ഷങ്ങൾ സ്വന്തമാക്കി വാർത്തകളിൽ നിറഞ്ഞ താരം ഇപ്പോൾ കോടികളുടെ അഴിമതിക്കേസിൽ അഴിക്കുള്ളിലായി. മധ്യപ്രദേശിലെ വിജയ്പൂർ താലൂക്ക് തഹസിൽദാർ അമിത സിങ് തോമറാണ് പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടര കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായത്. 2019-ൽ കെബിസിയിൽ പങ്കെടുത്ത് 50 ലക്ഷം രൂപ നേടിയതോടെയാണ് അമിത രാജ്യശ്രദ്ധ പിടിച്ചുപറ്റിയത്.
2021-ലെ പ്രളയത്തിൽ സർവ്വവും നഷ്ടപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി സർക്കാർ അനുവദിച്ച ഫണ്ടിലാണ് അമിതയുടെ നേതൃത്വത്തിൽ വൻ അഴിമതി നടന്നത്. ഇവരുടെ അധികാര പരിധിയിലുള്ള 794 പ്രളയബാധിതരിൽ 124 പേർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ വിവിധ വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റി തട്ടിയെടുത്തു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഏകദേശം 2.5 കോടി രൂപ ഇത്തരത്തിൽ വകമാറ്റിയതായാണ് റിപ്പോർട്ട്.
അഴിമതി ആരോപണം ഉയർന്നതിനെത്തുടർന്ന് അമിത സിങ് തോമർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ മധ്യപ്രദേശ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ താൻ നിരപരാധിയാണെന്നും കീഴ്ജീവനക്കാർ തയ്യാറാക്കി നൽകിയ പട്ടികയിൽ വിശ്വസിച്ച് ഒപ്പിടുക മാത്രമാണ് ചെയ്തതെന്നുമാണ് അമിതയുടെ വാദം. സാമ്പത്തിക ഇടപാടുകളിൽ തനിക്ക് നേരിട്ട് പങ്കില്ലെന്ന് ഇവരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചെങ്കിലും, ഫണ്ട് അനുവദിക്കുന്നതിൽ തഹസിൽദാർ എന്ന നിലയിൽ അമിതയ്ക്ക് മുഖ്യപങ്കുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. വിശദമായ അന്വേഷണത്തിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് പോലീസ്.




