ചണ്ഡീഗഢ്: കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിൽ പുതിയ മദ്യനയത്തിന് സർക്കാർ അംഗീകാരം നൽകി. പെട്രോൾ പമ്പുകൾ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ മദ്യവിൽപ്പനയ്ക്ക് അനുമതി നൽകുന്നതാണ് നയത്തിലെ പ്രധാന മാറ്റം.
പുതിയ നയപ്രകാരം, പെട്രോൾ പമ്പുകൾ, ഷോപ്പിങ് സമുച്ചയങ്ങൾ, പ്രാദേശിക വിപണികൾ എന്നിവിടങ്ങളിൽ മദ്യവിൽപ്പന നടത്താം. വലിയ വ്യാപാരശാലകൾക്കും വിദേശമദ്യവും ബിയറും വൈനും വിൽക്കാൻ അനുമതിയുണ്ട്. ഇതിനായി പ്രത്യേക ലൈസൻസ് നേടണം. മദ്യവിൽപ്പനയിൽ സുതാര്യത ഉറപ്പാക്കുന്നതിനായി എല്ലാ വിൽപ്പനശാലകളിലും ഡിജിറ്റൽ പണമടയ്ക്കൽ സംവിധാനം നിർബന്ധമാക്കിയിട്ടുണ്ട്.
ഉത്തരവാദിത്വമുള്ള മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി ഹോട്ടലുകൾ, ബാറുകൾ, ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ മദ്യ അളവ് പരിശോധനാ ഉപകരണങ്ങൾ സ്ഥാപിക്കാനും നയം നിർദേശിക്കുന്നു. ഇതിലൂടെ ഉപഭോക്താക്കൾക്ക് ശരീരത്തിലെ മദ്യത്തിന്റെ അളവ് മനസിലാക്കാൻ സാധിക്കും.
പുതിയ നയത്തിന്റെ ഭാഗമായി ചണ്ഡീഗഢിൽ 97 ചില്ലറ മദ്യവിൽപ്പനശാലകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇവയുടെ അടിസ്ഥാനവില ഏകദേശം 454.35 കോടി രൂപയാണ്. ലേല തുകയിലെ സുരക്ഷാ നിക്ഷേപവും 17 ശതമാനം വർധിപ്പിച്ചു. കൂടാതെ, ലൈസൻസ് ഫീസ് ഓരോ മാസവും 15-ാം തീയതി അടയ്ക്കുന്ന സംവിധാനം നടപ്പിലാക്കി.
ഇന്ത്യയിൽ നിർമ്മിക്കുന്ന വിദേശമദ്യം, ബിയർ, വൈൻ എന്നിവയുടെ വില രണ്ട് ശതമാനം വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന മദ്യത്തിന് വില വർധനയില്ലെന്ന് അധികൃതർ അറിയിച്ചു.




