ഹാപുർ: മോഷണക്കുറ്റം ആരോപിച്ച് ഏഴ് വയസുകാരനെ അഞ്ച് മണിക്കൂറോളം ഡീപ് ഫ്രീസറിൽ പൂട്ടിയിട്ട് യുവാവ്. ഉത്തർപ്രദേശിലെ ഹാപൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
ഹാപൂരിൽ കാർ വർക്ക്‌ഷോപ്പ് നടത്തുന്ന മുഹമ്മദ് ആസാദ് എന്ന യുവാവാണ് കുട്ടിയെ ഫ്രീസറിൽ പൂട്ടിയിട്ടത്. വർക്ക്‌ഷോപ്പിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ ക്രൂര നടപടി. കുട്ടിയെ ‘പാഠം പഠിപ്പിക്കാനാണ്’ ഇങ്ങനെ ചെയ്തതെന്നാണ് യുവാവിന്റെ വിശദീകരണം.
സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഫ്രീസർ തുറന്ന് കുട്ടിയെ ചോദ്യം ചെയ്യുകയും പിന്നീട് വീണ്ടും അകത്ത് പൂട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടി ഭയന്ന് നിലവിളിക്കുന്നതും വിറയ്ക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
നാട്ടുകാരനായ ഒരാളുടെ മകനാണ് കുട്ടി. ഇയാൾ നിലവിളിച്ചിട്ടും യുവാവ് ക്രൂരത തുടരുകയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.




