ന്യൂഡൽഹി: രാജ്യത്തെ വിവിധ സ്‌കൂളുകൾ, ഹൈക്കോടതികൾ, സർക്കാർ ഓഫീസുകൾ എന്നിവ ലക്ഷ്യമിട്ട് ആയിരത്തിലധികം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ച കേസിൽ 47 കാരനായ കർണാടക സ്വദേശിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരുവിൽ താമസിക്കുന്ന ശ്രീനിവാസ് ലൂയിസിനെയാണ് ഡൽഹി പൊലീസും പ്രാദേശിക പൊലീസും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഡൽഹി ഹൈക്കോടതി, നിയമസഭ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി കേന്ദ്രങ്ങളിലേക്ക് തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഹൈക്കോടതി ജഡ്ജി നൽകിയ പരാതിയും കേസിൽ ഉൾപ്പെടുന്നു. ഈ സന്ദേശങ്ങളെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ സുരക്ഷാ പരിശോധനകളും ഒഴിപ്പിക്കലുകളും നടത്തേണ്ടി വന്നതോടെ സാധാരണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു.
ബെംഗളൂരു സ്വദേശിയായ പ്രതി ബിരുദാനന്തര ബിരുദധാരിയാണ്. നിലവിൽ ജോലിയില്ലാതെ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥയായ അമ്മയോടൊപ്പം മൈസൂരുവിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്നു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടാകാമെന്ന സംശയവും പൊലീസ് പ്രകടിപ്പിച്ചു. പരമാവധി ഭീതി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രമുഖ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ആദ്യഘട്ട ചോദ്യം ചെയ്യലിൽ ആയിരത്തിലധികം ഭീഷണി സന്ദേശങ്ങൾ അയച്ചതായി പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ വിശദമായ വിവരങ്ങൾ ലഭിക്കാൻ പ്രതിയെ ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്യാനാണ് തീരുമാനം.
പ്രതിയുടെ കൈവശം നിന്ന് ലാപ്ടോപ്പും നിരവധി സിം കാർഡുകളും പൊലീസ് പിടിച്ചെടുത്തു. അയച്ച സന്ദേശങ്ങളുടെ വിശദാംശങ്ങൾ കണ്ടെത്തുന്നതിനായി ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചുവരികയാണ്. മൈസൂരുവിലെ കോടതിയിൽ ഹാജരാക്കിയ ഇയാളെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ എടുത്തു. കേസിൽ മറ്റ് പ്രതികൾ ഉണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നു.




