കണ്ണൂർ: പാനൂരിൽ നടന്ന വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ആക്രമണത്തിന് നേതൃത്വം നൽകിയ ശരത്ത്, അശ്വന്ത്, അനുവിൻ, ആഷിക്, സച്ചിൻ, ജീവൻ എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് വാഹനം തകർത്തത് ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വടക്കൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സിപിഎം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടെന്ന ആരോപണമാണ് ഉയരുന്നത്. പാനൂരിൽ വടിവാളുകളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചായിരുന്നു ആക്രമണം. യുഡിഎഫ് സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കും ആക്രമണങ്ങളിൽ പരിക്കേറ്റു.
ലീഗ് പ്രവർത്തകരുടെ വീടുകളിൽ കയറി അക്രമം നടത്തിയതായും ചിലർക്കെതിരെ വാളുവീശിയതായും പൊലീസ് പറയുന്നു. പാറാട് ടൗണിൽ ഉണ്ടായ കല്ലേറിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു. കണ്ണൂർ ഉളിക്കൽ മണിപ്പാറയിൽ സിപിഎം–കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി.




