തിരുവനന്തപുരം: സർക്കാർ ചെലവിൽ പരസ്യപ്രചരണത്തിലൂടെ തൻ്റെ അപദാനങ്ങളെ സ്വയം വാഴ്ത്തിയ ഉത്തര കൊറിയയിലെ സ്വേച്ഛാഭരണാധികാരിയായിരുന്ന കിംഇൽ സുങിനെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അനുകരിക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ്.
1972 മുതൽ 94 വരെ ഉത്തര കൊറിയ പ്രസിഡണ്ടായിരുന്ന കിം ഇൽ സുങ് ചിത്രം സഹിതം തന്നെ മഹത്വവൽക്കരിക്കുന്ന മുഴുവൻ പേജ് പരസ്യങ്ങൾ ലോകമെമ്പാടുമുള്ള മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷാ പത്രങ്ങൾക്ക് നൽകിയിരുന്നു. ഖജനാവിലെ പത്തുശതമാനത്തിലധികം പണമാണ് പ്രചരണത്തിന് ചെലവിട്ടത് എന്നും അദ്ധേഹം പറഞ്ഞു.
1989-ൽ ലോക യുവജനോത്സവത്തിൽ പങ്കെടുക്കാൻ എ. എ. ബേബിയും ഞാനും ഉൾപ്പെട്ട ഇന്ത്യൻ യുവ സംഘം ഉത്തരകൊറിയയിൽ എത്തിയപ്പോൾ എവിടെയും കിം ഇൽ സുങിൻ്റെ ഭീമാകാരമായ പൂർണ്ണകായ കട്ട്ഔട്ടുകളായിരുന്നു. ഇതിനു സമാനമായാണ് കേരളത്തിൽ ഉടനീളം പിണറായി വിജയൻ്റെ ചിത്രമുള്ള ഹോർഡിംഗുകൾ ഉയർന്നത് എന്നും വ്യക്തമാക്കി.
പി. ആർ. ഡി വാടകയ്ക്കെടുത്ത ആയിരക്കണക്കിന് ഹോർഡിംഗുകളിൽ ചില സ്വകാര്യ ഏജൻസികൾ മുഖേനയാണ് പരസ്യവാചകങ്ങൾ രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ സർക്കാർ പരസ്യപലകകളെല്ലാം ചുവപ്പിച്ച് പിണറായി വിജയൻ്റെ ചിത്രത്തോടൊപ്പം എൽ.ഡി.എഫ് പ്രചരണ ആയുധമാക്കിയത് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അഴിമതിയാണ്. പരസ്യ ഇനത്തിൽ സർക്കാരിൽ നിന്നും വൻ തുക കൈപ്പറ്റിയ ചിലഏജൻസികളാണ് എൽ.ഡി.എഫിനു വേണ്ടിയും പ്രചരണം നടത്തുന്നത് എന്നും പറഞ്ഞു.
പിണറായി വിജയനെ ഒരു ഏകാധിപതിയാക്കിയത് ചുറ്റും കൂടിയ വൈതാളിക സംഘമാണ്. മന്ത്രിമാരും പാർട്ടി നേതാക്കളും ഉൾപ്പെടെയുള്ളവർ ഇരട്ട ചങ്കൻ, ക്യാപ്റ്റൻ, കപ്പിത്താൻ, കത്തുന്ന സൂര്യൻ, ദൈവത്തിൻ്റെ വരദാനം, കാരണഭൂതൻ ഇങ്ങനെയുള്ള സ്തുതികൾ കേട്ടാണ് മുഖ്യമന്ത്രി ഏകാധിപതിയായത് എന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.




