കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് യുഡിഎഫ് ക്യാമ്പുകളിൽ ഊർജ്ജം നിറയ്ക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കോട്ടയത്തെത്തും. ജില്ലയിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിൽ അദ്ദേഹം പൊതുസമ്മേളനങ്ങളെ അഭിസംബോധന ചെയ്യും. റാന്നിയിലെ പ്രചാരണ പരിപാടികൾക്ക് ശേഷം ഉച്ചയ്ക്ക് 2.45-ന് ഹെലികോപ്റ്റർ മാർഗം പാമ്പാടി ആർ.ഐ.ടി എൻജിനീയറിങ് കോളജ് ഗ്രൗണ്ടിലെത്തുന്ന അദ്ദേഹം റോഡ് മാർഗം പാമ്പാടി ബസ് സ്റ്റാൻഡ് മൈതാനിയിലെ പുതുപ്പള്ളി മണ്ഡലത്തിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കും.
തുടർന്ന് വൈകിട്ട് 4 മണിക്ക് കോട്ടയം മണ്ഡലത്തിലെ പ്രചാരണാർത്ഥം കഞ്ഞിക്കുഴിയിലും, 5 മണിക്ക് ഏറ്റുമാനൂർ മണ്ഡലത്തിലെ അതിരമ്പുഴ മാർക്കറ്റ് ജംക്‌ഷനിലും അദ്ദേഹം പ്രസംഗിക്കും. സമ്മേളനത്തിന് ശേഷം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി ഗ്രൗണ്ടിൽ നിന്ന് ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് തിരിക്കും. യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസിന്റെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.
അതേസമയം, എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 4-ന് കോട്ടയത്തെത്തും. തിരുവനന്തപുരം, ആറന്മുള എന്നിവിടങ്ങളിലെ പരിപാടികൾക്ക് ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ കോട്ടയം നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം സംസാരിക്കുമെന്നാണ് പ്രാഥമിക വിവരം. സുരക്ഷാ കാരണങ്ങളാലാണ് ആദ്യം നിശ്ചയിച്ചിരുന്ന പാലായിലെ റോഡ് ഷോ കോട്ടയത്തേക്ക് മാറ്റിയത്.
ഇടതുമുന്നണിയുടെ പ്രചാരണത്തിനായി സിപിഎം നേതാക്കളായ എം.എ. ബേബിയും പ്രകാശ് കാരാട്ടും ജില്ലയിലെത്തും. ഏപ്രിൽ 4-ന് എം.എ. ബേബി പാലാ, ഏറ്റുമാനൂർ, വൈക്കം എന്നിവിടങ്ങളിലും, ഏപ്രിൽ ഒന്നിന് പ്രകാശ് കാരാട്ട് അയർക്കുന്നം, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലും പ്രസംഗിക്കും. കൂടാതെ, യുഡിഎഫിനായി ശശി തരൂർ എംപി മാർച്ച് 31-ന് ചങ്ങനാശേരിയിൽ തെങ്ങണ മുതൽ പെരുന്ന വരെ റോഡ് ഷോ നടത്തും. പുതുപ്പള്ളിയിലും അദ്ദേഹം പ്രചാരണത്തിനിറങ്ങും.
















