തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിൽ വികസന മാർഗ്ഗരേഖ അവതരിപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. മണ്ഡലത്തിൽ നിലവിലുള്ള രാഷ്ട്രീയ രീതിയിൽ മാറ്റം കൊണ്ടുവരാനാണ് താൻ മത്സരിക്കുന്നതെന്നും, അവതരിപ്പിച്ച മാർഗ്ഗരേഖ ജനങ്ങളോടുള്ള സാമൂഹിക പ്രതിബദ്ധതയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നടപ്പാക്കാൻ സാധിക്കുന്ന പദ്ധതികൾ മാത്രമാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ആറ്റുകാൽ ടൗൺഷിപ്പ് നിർമ്മാണം, കിരീടം പാലത്തിന്റെ നവീകരണം നടത്തി സാംസ്കാരിക-വാണിജ്യ കേന്ദ്രമാക്കുക, വിജയമോഹിനി മിൽ പുതുക്കി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ. വെള്ളായണി കായലിനെ ആധുനിക വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനും ആരോഗ്യ-കായിക മേഖലകളിൽ പുരോഗതി കൈവരിക്കാനും ലക്ഷ്യമിടുന്നതായും അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി ഭരിക്കുന്ന സാഹചര്യത്തിൽ നേമത്തിൽ നിന്ന് ഒരു ബിജെപി എംഎൽഎ കൂടി ഉണ്ടായാൽ കേന്ദ്രവുമായി സഹകരിച്ച് മൂന്ന് തലത്തിലുള്ള വികസനം സാധ്യമാകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പരിപാടിക്കിടെ തിരുവല്ലം സിപിഐ ലോക്കൽ കമ്മിറ്റി അംഗവും മുൻ കൗൺസിലറുമായ ജി.എസ്. ബിന്ദു ഉൾപ്പെടെയുള്ള ചില ഇടത് നേതാക്കൾ ബിജെപിയിൽ ചേർന്നത് ശ്രദ്ധേയമായി. നേമത്തിൽ നിലവിലെ എംഎൽഎ വി. ശിവൻകുട്ടി എൽഡിഎഫിനായി വീണ്ടും മത്സരിക്കുമ്പോൾ, യുഡിഎഫിന് വേണ്ടി കെ.എസ്. ശബരീനാഥനാണ് സ്ഥാനാർഥി.
















