കോട്ടയം: ഈ കൊല്ലത്തെ ശബരിമല മണ്ഡല മകരവിളക്ക് തീർഥാടന കാലത്തിനു ശുഭപര്യവസാനമാകുന്നു. ഇരുപതിനാണ് ശബരിമല നട അടയ്ക്കുന്നത്. ഒറ്റപ്പെട്ട പേട്ട തുള്ളൽ മാത്രമാണ് ഇപ്പോൾ എരുമേലിയിലുള്ളത്. തീർഥാടന വാഹനങ്ങളും തീരെ കുറഞ്ഞു. അപകടങ്ങളും മരണങ്ങളും മുൻ വർഷത്തെ അപേക്ഷിച്ച് പകുതിയായി കുറഞ്ഞ തീർഥാടനമാണ് കടന്നുപോയത്.
കേരള പൊലീസ്, മോട്ടർ വാഹന വകുപ്പ് എന്നിവയുടെ ഇടപെടലുകൾ മൂലം പരാതികൾ കുറയ്ക്കാൻ കഴിഞ്ഞു. അതേസമയം മുൻവർഷത്തെ അപേക്ഷിച്ച് തീർഥാടകരോടുള്ള ചൂഷണം വർധിച്ചു. പാർക്കിങ് മൈതാനങ്ങൾ, ശുചിമുറി കോംപ്ലക്സുകൾ എന്നിവിടങ്ങളിലെ ചൂഷണങ്ങളിൽ പലതിലും അധികൃതർ ഇടപെട്ടില്ല. സ്പോട്ട് ബുക്കിംഗ് പ്രതിസന്ധി മൂലം തീർഥാടകർ ഏറെ വലഞ്ഞു. കാനന പാതയിൽ ബുക്കിങ് നിർബന്ധമാക്കിയതും തീർഥാടകരെ വലച്ചു.
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം അപകടങ്ങൾ കുറഞ്ഞു മണ്ഡല കാലത്ത് എരുമേലിയിലും സമീപ റോഡുകളിലും ഇരുപത്തിയഞ്ചു അപകടങ്ങളാണ് ഉണ്ടായത്. മകരവിളക്ക് കാലത്ത് ഇരുപതു അപകടങ്ങളും മൂന്ന് മരണവും ഉണ്ടായി.
ഇതിൽ പതിവുപോലെ കണമല അട്ടി വളവ്, കണ്ണിമല എസ് വളവ് ശബരിമല പാത എന്നിവിടങ്ങളിലാണ് അപകടങ്ങൾ കൂടുതലായി ഉണ്ടായത്. ഇതിനിടയിൽ മകര വിളക്ക് ദിവസവും തലേന്നുമാണ് എരുമേലിയിൽ പൊലീസ് റോഡ് തടഞ്ഞ് തീർഥാടക വാഹനങ്ങൾ ബ്ലോക്ക് ചെയ്തത് യാത്രക്കാരെ ഏറെ വലച്ചു.




