കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പോരാട്ടത്തിൽ കോട്ടയം ജില്ലയിൽ യുഡിഎഫ് ആധിപത്യം സ്ഥാപിച്ചു. ഇടത് മുന്നണിക്ക് ജില്ലയിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. കേരള കോൺഗ്രസ് (എം)ന്റെ പിന്തുണയില്ലാതെ തന്നെ കോട്ടയം യുഡിഎഫ് കോട്ടയാണെന്ന് തെളിയിക്കുന്നതായി ഈ തിരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ തവണ കേരള കോൺഗ്രസ് (എം)ന്റെ ബലത്തിൽ എൽഡിഎഫ് പിടിച്ചെടുത്ത കോട്ടയം ജില്ലാ പഞ്ചായത്ത് ഇത്തവണ കോൺഗ്രസിന്റെ നേതൃത്വത്തിൽ യുഡിഎഫ് തിരിച്ചുപിടിച്ചു. 23 സീറ്റുകളിൽ 16 എണ്ണം നേടി യുഡിഎഫ് ആധികാരിക ഭരണം ഉറപ്പിച്ചപ്പോൾ എൽഡിഎഫ് ആറ് സീറ്റിലൊതുങ്ങി.
ഏറ്റുമാനൂരിലെ അപ്രതീക്ഷിത തിരിച്ചടി
ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ തട്ടകമായ ഏറ്റുമാനൂർ നഗരസഭയിലെ ഫലമാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ വിധി. ഇവിടെ എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 36 വാർഡുകളുള്ള ഏറ്റുമാനൂരിൽ 20 വാർഡുകൾ യുഡിഎഫ് നേടി ഭരണം പിടിച്ചപ്പോൾ, ആറ് വാർഡുകൾ നേടി എൻഡിഎ രണ്ടാമതെത്തി. എൽഡിഎഫിന് അഞ്ച് വാർഡുകൾ മാത്രമാണ് നേടാനായത്. 2020-ൽ യുഡിഎഫ് (13), എൽഡിഎഫ് (12), എൻഡിഎ (7) എന്നിങ്ങനെയായിരുന്നു ഇവിടുത്തെ സീറ്റ് നില.
നഗരസഭകളിലും പഞ്ചായത്തുകളിലും യുഡിഎഫ് മുന്നേറ്റം.
ജില്ലയിലെ ആറ് നഗരസഭകളിലും, 11 ബ്ലോക്ക് പഞ്ചായത്തുകളിൽ ഒൻപതിലും, ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് ആണ് ഭരണം പിടിച്ചത്. കോട്ടയം, ഏറ്റുമാനൂർ, ഈരാറ്റുപേട്ട നഗരസഭകളിൽ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടി. കോട്ടയം നഗരസഭയിൽ 53 അംഗ സഭയിൽ 31 സീറ്റുകൾ നേടിയാണ് യുഡിഎഫ് ഭരണം ഉറപ്പിച്ചത്. ഇവിടെ എൽഡിഎഫ് 15-ഉം ബിജെപി ആറും സീറ്റുകൾ നേടി. വൈക്കം, ചങ്ങനാശ്ശേരി, പാലാ നഗരസഭകളിൽ സ്വതന്ത്രരുടെ പിന്തുണയോടെ ഭരണത്തിലെത്താമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. കേരള കോൺഗ്രസ് (എം)ന്റെ മുന്നണിമാറ്റത്തെ തുടർന്ന് നഷ്ടപ്പെട്ട പാലാ നഗരസഭയുടെ ഭരണം യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്രരുടെ സഹായത്തോടെ തിരികെ പിടിക്കാമെന്ന സ്ഥിതിയിലാണ്.
ശക്തികേന്ദ്രങ്ങളിൽ കരുത്ത് തെളിയിച്ച് യുഡിഎഫ്
ഉമ്മൻ ചാണ്ടിയുടെ തട്ടകമായിരുന്ന പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും യുഡിഎഫ് മുന്നിലെത്തി. കൂടാതെ, പാലാ നിയോജക മണ്ഡലത്തിന് കീഴിലെ 12 പഞ്ചായത്തുകളിൽ പത്തിലും പാലാ നഗരസഭയിലും യുഡിഎഫ് ശക്തി തെളിയിച്ചു. ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് (എം) എൽഡിഎഫിനൊപ്പം നിന്നിട്ടും ജയിച്ചുകയറാൻ കഴിഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. കേരള കോൺഗ്രസ് (എം) വിഭാഗം യുഡിഎഫ് വിട്ട് എൽഡിഎഫിൽ എത്തിയതോടെ കഴിഞ്ഞ തവണ ഇടത്തോട്ട് ചാഞ്ഞ കോട്ടയം, ഇത്തവണ ശക്തമായ തിരിച്ചുപോക്കാണ് നടത്തിയത്. ഈ തിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു ബലപരീക്ഷണമായി ഇരു മുന്നണികളും കണ്ടിരുന്നു.




