കൊച്ചി: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ നടത്തുന്ന അനിശ്ചിതകാല സമരം നിയമവിരുദ്ധമാണെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ. 40,000 രൂപ അടിസ്ഥാന ശമ്പളം ആവശ്യപ്പെടുന്നത് നിലവിലെ നിയമങ്ങൾക്ക് വിരുദ്ധവും ആശുപത്രികൾക്ക് താങ്ങാനാകാത്തതുമാണെന്ന് അസോസിയേഷൻ അറിയിച്ചു. ആരോഗ്യ മേഖലയിലെ സമരങ്ങൾക്ക് 14 ദിവസം മുൻപ് നോട്ടീസ് നൽകണമെന്ന കോടതി നിർദേശം ഉള്ളപ്പോൾ, വെറും ഏഴ് ദിവസം മാത്രം നോട്ടീസ് നൽകി സമരം ആരംഭിച്ചത് നിയമലംഘനമാണെന്നും അവർ പറഞ്ഞു.
കുറഞ്ഞ വേതനം സർക്കാർ നിശ്ചയിക്കുന്നതാണെന്നും, ‘കോഡ് ഓൺ വേജസ്’ പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാതെ ശമ്പളത്തിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി. 40,000 രൂപ അടിസ്ഥാന ശമ്പളമായാൽ ആകെ ചെലവ് 50,000 മുതൽ 60,000 രൂപ വരെ എത്തുമെന്നും ഇത് പല ആശുപത്രികൾക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും അവർ പറഞ്ഞു.
ഇപ്പോൾ തന്നെ നഴ്‌സുമാർക്ക് ഇൻഷുറൻസ്, ചികിത്സാ ആനുകൂല്യങ്ങൾ, താമസ-ഭക്ഷണ സൗകര്യങ്ങൾ എന്നിവ ലഭിക്കുന്നുണ്ടെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. സമരം അടിയന്തര ചികിത്സാ സേവനങ്ങളെ ബാധിക്കുന്നതായും, ചെറുകിട ആശുപത്രികൾക്ക് വലിയ തിരിച്ചടിയാകാമെന്നും അവർ മുന്നറിയിപ്പ് നൽകി. അതിനാൽ സർക്കാർ ഇടപെട്ട് സമരം അവസാനിപ്പിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.




