കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കൊച്ചി കോർപ്പറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ എ സ്വപ്നയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കൊച്ചി മേയറുടെ നിർദേശത്തെ തുടർന്നാണ് ഇവരെ സസ്പെൻഡ് ചെയ്തത്. അതേസമയം സ്വപ്നക്കെതിരെയുള്ള അന്വേഷണം വിജിലൻസ് കടുപ്പിച്ചിട്ടുണ്ട് . കൂടാതെ ഔദ്യോഗിക കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നതും വിജിലൻസിന്റെ അന്വേഷണത്തിലുണ്ട് .
കഴിഞ്ഞ ദിവസം വൈറ്റില പൊന്നുരുന്നിയിൽവെച്ച് കെട്ടിട നിർമാണ പെർമിറ്റിനായി പണം വാങ്ങുമ്പോഴായിരുന്നു വിജിലൻസ് സംഘം ഇവരെ കയ്യോടെ പിടികൂടിയത് . അതേസമയം തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ സ്വപ്നയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ് . ഒരു അപാർട്മെന്റിലെ 20 ഫ്ലാറ്റുകൾക്കു നമ്പറിട്ടു നൽകാനായിരുന്നു സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടത്.






