കിഷ്ത്വാർ : ജമ്മു കശ്മീർ കിഷ്ത്വാർ ജില്ലയിലെ ചത്രോയിലെ സിംഗ്പോറ പ്രദേശത്ത് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. കിഷ്ത്വാർ ജില്ലയിലെ ഛത്രുവിലെ ഷിങ്‌പോറ പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പ് നടന്നത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് സംഘടനയിൽ നിന്നുള്ള മൂന്നോ നാലോ ഭീകരർ നിലവിൽ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ കരുതുന്നു. മേഖലയിൽ മുമ്പ് നടന്ന ഏറ്റുമുട്ടലിൽ രക്ഷപ്പെട്ട അതേ സംഘത്തിൽ പെട്ടവരാണ് ഈ തീവ്രവാദികൾ എന്ന റിപ്പോർട്ടാണ് പ്രദേശത്ത് തീവ്രവാദ പ്രവർത്തനങ്ങൾ തുടരുമെന്ന ആശങ്ക ഉയർത്തുന്നത്.
അതേസമയം പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നും തീവ്രവാദികളെ നിർവീര്യമാക്കാനുള്ള പ്രവർത്തനം തുടരുകയാണെന്നും സൈന്യം അറിയിച്ചു. വെടിവെപ്പിൽ നമ്മുടെ ധീരജവാന്മാരിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു, മികച്ച മെഡിക്കൽ ശ്രമങ്ങൾ നടത്തിയിട്ടും അദ്ദേഹം മരണത്തിന് കീഴടങ്ങി,” ഇന്ത്യൻ ആർമിയുടെ വൈറ്റ് നൈറ്റ് കോർപ്സ് എക്‌സിൽ കുറിച്ചു. കൂടാതെ ഓപ്പറേഷൻ തുടരുകയാണെന്നും സൈന്യം അറിയിച്ചു.






