കോയമ്പത്തൂർ: വിവാഹം കഴിഞ്ഞ് രണ്ടാംനാൾ ഈറോഡ് പുഞ്ചൈപുളിയമ്പട്ടി സ്വദേശിയായ 17-കാരി മരിച്ചു. സംഭവത്തിൽ ഭർത്താവിനെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു. സംഭവത്തിൽ ബന്ധുവും ഭവാനിസാഗർ സ്വദേശിയുമായ ശക്തിവേലിനെയാണ് (31) അറസ്റ്റ് ചെയ്തത്. എട്ടാംക്ലാസിൽ പഠനം അവസാനിപ്പിച്ച പെൺകുട്ടി കൃഷിപ്പണിക്ക് പോവുകയായിരുന്നു. ജൂലായ് 15-നാണ് പെൺകുട്ടിയും ശക്തിവേലും തമ്മിലുള്ള വിവാഹം നടന്നത്. 6-ന് പെൺകുട്ടിക്ക് വയറുവേദനയുണ്ടാവുകയും ഭർത്തൃവീട്ടുകാർ ഗുളിക നൽകിയെന്നും പറയുന്നു.
അതോടെ പെട്ടെന്ന് രക്തസ്രാവം ഉണ്ടാവുകയും പെൺകുട്ടിയെ സത്യമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കയും ചെയ്തു. സ്ഥിതി ഗുരുതരമായതോടെ കോയമ്പത്തൂർ മെഡിക്കൽകോളേജിലേക്ക് മാറ്റിയെങ്കിലും 17-ന് മരിച്ചു. തുടർന്ന് പെൺകുട്ടിയുടെ അമ്മ ശക്തിവേലിനെതിരേ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് 17-ാം വയസ്സിലാണ് വിവാഹം നടത്തിയതെന്ന് കണ്ടെത്തിയത്. ശക്തിവേലിനെ പോക്‌സോ വകുപ്പു പ്രകാരം അറസ്റ്റു ചെയ്തു.






