കൊല്ലം: രോഗിയെ കൊണ്ടുപോകുന്നതിനിടെ ആംബുലൻസിന് നേരെയുണ്ടായ ആക്രമണത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. കൊട്ടിയത്ത് ചൊവ്വാഴ്ച അർധരാത്രിയോടെയാണ് സംഭവം നടന്നത്. പത്തനാപുരത്ത് നിന്ന് കൊട്ടിയം ഹോളി ക്രോസ് ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകുകയായിരുന്നു ആംബുലൻസ്.
ഡ്രൈവർ ബിപിനാണ് മർദനത്തിനിരയായത്. ആശുപത്രിയില്‍ എത്തുന്നതിന് തൊട്ടുമുന്‍പാണ് ഒരുസംഘം ചെറുപ്പക്കാര്‍ ദേശീയപാതയില്‍വെച്ച് ആംബുലന്‍സിന് കുറുകെ വാഹനം നിര്‍ത്തി തടഞ്ഞത്. ഇവര്‍ സഞ്ചരിച്ച വാഹനത്തെ ആംബുലന്‍സ് ഓവര്‍ടേക്ക് ചെയ്ത് ഹോണ്‍ അടിച്ചതാണ് അക്രമികളെ പ്രകോപിപ്പിച്ചത്.
മദ്യലഹരിയിലായിരുന്ന പ്രതികൾ ഡ്രൈവറെ മർദിച്ചതോടൊപ്പം ആംബുലൻസിന്റെ ചില്ലുകൾ അടിച്ചു തകർത്തു. ഡ്രൈവറുടെ വാച്ച് മോഷ്ടിച്ചതായും പരാതിയുണ്ട്. രോഗിയുടെ ബന്ധുക്കളും നാട്ടുകാരും ഇടപെട്ടതോടെയാണ് അക്രമികൾ സ്ഥലം വിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടിയം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.


