ഒരു സംസ്ഥാനത്തിന്റെ സമ്പത് വ്യവസ്ഥയില്‍ അവിടുത്തെ നഗരങ്ങള്‍ക്കുള്ള പങ്ക് എത്രത്തോളമെന്ന് നമുക്കറിയാം. മഹാരാഷ്ട്രയ്ക്ക് മുംബൈയും കര്‍ണാടകയ്ക്ക് ബെംഗളുരുവും തമിഴ്നാടിന് ചെന്നൈയും പോലെ കേരളത്തില്‍ ആ സ്ഥാനം വഹിക്കേണ്ടത് കൊച്ചിയാണ്. ഒരു വൈജ്ഞാനിക സമ്പത് വ്യവസ്ഥയിലൂന്നി നവകേരള സൃഷ്ടിക്കായി സംസ്ഥാനം മുന്നേറുമ്പോള്‍ വാണിജ്യ തലസ്ഥാനമായ കൊച്ചിയുടെ ഹൃദയഭൂമിയിലുള്ള മണ്ഡലമായ തൃക്കാക്കരയാണ് ആ മുന്നേറ്റത്തില്‍ കരുത്ത് പകര്‍ന്ന് മുന്നിലുണ്ടാവേണ്ടത്. എന്നാല്‍ കഴിഞ്ഞ കാലങ്ങളിലെ തൃക്കാക്കരയെ എടുത്താല്‍ ഈ യാത്രയില്‍ മണ്ഡലത്തിന്റെ പങ്ക് പലപ്പോഴായി ചോദ്യം ചെയ്യപ്പെടുന്നതാണ്. ഈ കുതിപ്പിന് ദിശാബോധം നല്‍കുന്നില്ല എന്ന് മാത്രമല്ല, കേരളത്തിലെ മറ്റ് പ്രദേശങ്ങള്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ വളരുമ്പോള്‍ വിഴുപ്പലക്കലുകളും തമ്മില്‍ത്തല്ലുകളും കാരണം പലപ്പോഴും ഒപ്പമെത്താനാവാതെ കിതയ്ക്കുന്ന തൃക്കാക്കരയെ ആണ് നമ്മള്‍ കാണുന്നത്.
2011ല്‍ രൂപീകൃതമായ മണ്ഡലം കാലങ്ങളായി വലതുപക്ഷത്തിന്റെ ശക്തമായ കോട്ടയാണ്. കോണ്‍ഗ്രസിന്റെ ബെന്നി ബഹനാനാണ് ആദ്യ എംഎല്‍എ. പിന്നീട് 2016ലും 2021ലും പിടി തോമസും അദ്ദേഹത്തിന്റെ മരണശേഷം 2022ലെ ഉപതെരഞ്ഞെടുപ്പില്‍ ഭാര്യ ഉമ തോമസും മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് എത്തി. യുഡിഎഫിന്റെ കോട്ടയെന്ന് വിളിക്കാവുന്ന മണ്ഡലം. എറണാകുളം ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ തൃക്കാക്കര, നഗരത്തിന്റെ വാണിജ്യ കേന്ദ്രത്തിനും വികസിച്ചുകൊണ്ടിരിക്കുന്ന റെസിഡന്‍ഷ്യല്‍ മേഖലയ്ക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ രാഷ്ട്രീയം രൂപപ്പെടുന്നത് പ്രത്യയശാസ്ത്രങ്ങളേക്കാള്‍ കൂടുതല്‍ ദൈനംദിന ജീവിതാനുഭവങ്ങളിലൂടെയാണ്. റോഡുകള്‍, ഡ്രെയിനേജ്, കുടിവെള്ളം, മാലിന്യ സംസ്‌കരണം, ജനപ്രതിനിധിയുടെ സാമീപ്യം എന്നിവയിലൂടെയാണ് ഇവിടുത്തെ രാഷ്ട്രീയ ബോധം നിരന്തരം പരീക്ഷിക്കപ്പെടുന്നത്. വലിയ സാധ്യതകള്‍ മുന്നിലുള്ള തൃക്കാക്കരയ്ക്ക് വേണ്ടത് കൃത്യമായ ആസൂത്രണത്തോടെയുള്ള അടിസ്ഥാന സൗകര്യ-വ്യാപാര സൗഹൃദ-ആധുനിക വല്‍കൃത വികസനമാണ്. നമുക്ക് നോക്കാം തൃക്കാക്കരയുടെ കഴിഞ്ഞ കാലവും ഇപ്പോഴത്തെ സ്ഥിതിയും വരാന്‍ പോകുന്ന വിധിയും.
എറണാകുളം ജില്ലയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന മണ്ഡലം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐടി പാര്‍ക്കുകളിലൊന്ന് സ്ഥിതി ചെയ്യുന്ന മണ്ഡലം. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിരവധി ഐടി കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചി മെട്രോയുടെ വലിയൊരു ഭാഗവും കടന്നുപോകുന്ന മണ്ഡലം. ദക്ഷിണേന്ത്യയില്‍ തന്നെ വളരാന്‍ ഏറ്റവും പൊട്ടന്‍ഷ്യലുള്ള കോര്‍പറേഷന്‍ പരിധി. ഇത്രയുമൊക്കെയാണെങ്കിലും അതിന് വേണ്ട സൗകര്യങ്ങളൊന്നും മണ്ഡലത്തിന് നല്‍കാന്‍ ഇതുവരെ ഭരിച്ച ജനപ്രതിനിധികള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല എന്ന് പറയേണ്ടി വരും. പ്രത്യേകിച്ച് റോഡുകള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും ഏതെങ്കിലും തരത്തിലുള്ള വികസനവും ആധുനികവല്‍ക്കരണവും കണ്ടിട്ട് പതിറ്റാണ്ടുകളായെന്ന് പറയാം.
സംസ്ഥാനത്താകെ സര്‍വമേഖലയിലും വികസനക്കുതിപ്പ് നടത്തിയപ്പോള്‍ ‘ആര്‍ക്കാണിത്ര ധൃതി’യെന്നതായിരുന്നു തൃക്കാക്കര എംഎല്‍എയുടെ നിലപാടെന്ന് പ്രതിപക്ഷ ആരോപണം.
ഗതാഗതക്കുരുക്ക്, കുടിവെള്ള ക്ഷാമം, മണ്‍സൂണ്‍ കാലത്തെ വെള്ളപ്പൊക്കം, മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവ ഇവിടെ താല്‍ക്കാലിക പ്രതിസന്ധികളല്ല, മറിച്ച് ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ പിഴവുകള്‍ വലിയ രീതിയില്‍ മണ്ഡലത്തിലെ വോട്ടര്‍മാരെ സ്വാധീനിക്കും. കുടിവെള്ളം തന്നെയാണ് ഏറ്റവും വലിയ പ്രശ്നം. എന്നിട്ടും പുതിയ കുടിവെള്ള പദ്ധതികള്‍ ഒന്നുപോലും ഇവിടെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയം.
ഉപനഗര പ്രദേശമെന്ന നിലയില്‍ ഗതാഗത കുരുക്ക് ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഒന്നാണ്. ഇന്ന് കൊച്ചിയിലെ ഏറ്റവുമധികം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില തുടങ്ങിയ പ്രദേശങ്ങളെല്ലാം തൃക്കാക്കര മണ്ഡലത്തില്‍ തന്നെയാണ്. വളരുന്ന നഗരത്തിനും ജനസാന്ദ്രതയ്ക്കും വാഹനപ്പെരുപ്പത്തിനും അനുസരിച്ച് വളരാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കാകുന്നില്ല. ഇത്തവണ വോട്ട് കുത്താന്‍ പോകുന്ന ജനങ്ങളുടെ മനസില്‍ റോഡില്‍ പൊലിയുന്ന മണിക്കൂറുകള്‍ കടന്നുവന്നാല്‍ തെറ്റുപറയാനാവില്ല എന്നര്‍ത്ഥം. നല്ലൊരു മഴ പെയ്താല്‍ കുളമാകുന്നതാണ് റോഡുകളില്‍ പകുതിയിലധികവും.
ലൈഫ് മിഷന്‍ വഴി ഒരു ഭവനം പോലും നിര്‍മ്മിച്ചു നല്‍കാത്ത കേരളത്തിലെ ഏക മുന്‍സിപ്പാലിറ്റിയാണ് തൃക്കാക്കര. അതിനൊപ്പം തന്നെ മണ്ഡലത്തിലെ മാലിന്യ പ്രശ്നങ്ങളും ഇത്തവണ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. തൊട്ടടുത്ത കൊച്ചിന്‍ കോര്‍പ്പറേഷന്റെ ബ്രഹ്‌മപുരം പ്ലാന്റില്‍ സംസ്‌കരണം മികച്ച രീതിയില്‍ നടക്കുമ്പോള്‍ തൃക്കാക്കര മണ്ഡലത്തില്‍ പലയിടത്തും മാലിന്യ കൂമ്പാരങ്ങള്‍ പൊങ്ങിവരുന്നു എന്ന ആക്ഷേപം വലിയ രീതിയിലുണ്ട്. നഗരത്തോട് ചേര്‍ന്ന് കിടക്കുന്നതാണെങ്കിലും മണ്ഡലത്തിലെ കിഴക്കന്‍ മേഖലകളിലേക്ക് രാത്രി ഒരു സമയം കഴിഞ്ഞാല്‍ ഒട്ടും ഗതാഗത സൗകര്യങ്ങളില്ല എന്ന പരാതിയും വ്യാപകം.
നാല് വര്‍ഷമാണ് നിലവിലെ എംഎല്‍ ഉമ തോമസ് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയില്‍ സാന്നിധ്യമായത്. പക്ഷേ ആകെ സംസാരിച്ചത് 98 മിനിറ്റുകള്‍ മാത്രമാണെന്ന നിയസഭ ഔദ്യോഗിക വെബ്സൈറ്റ് കണക്കുകള്‍ എതിരാളികള്‍ ആയുധമാക്കുന്നുണ്ട്. അതില്‍ 15 മിനിറ്റുകള്‍ മാത്രമാണ് തൃക്കാക്കരയെ കുറിച്ച് സംസാരിക്കുന്നത്. മണ്ഡലം ഇതില്‍ കൂടുതല്‍ അര്‍ഹിക്കുന്നുണ്ട് എന്ന വികാരം വലിയ രീതിയില്‍ ഉയരുന്നുണ്ട്. ഇതെല്ലാം ഇത്തവണ ജനങ്ങളെ സ്വാധീനിക്കുമെന്നുറപ്പ്. വികസന മുരടിപ്പ് തന്നെയാകും അര്‍ബന്‍ വോട്ടര്‍മാരുള്ള മണ്ഡലത്തിലെ സ്വാധീന ഘടകം.
ഇത്തവണ സ്വതന്ത്ര പരീക്ഷണം നിര്‍ത്തി രണ്ടും കല്‍പ്പിച്ച് തന്നെയാണ് എല്‍ഡിഎഫ് തൃക്കാക്കരയില്‍ ഇറങ്ങുന്നത്. മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ അഡ്വക്കേറ്റ് പുഷ്പ ദാസ് പാര്‍ട്ടി ചിഹ്നത്തില്‍ തന്നെയിറങ്ങുമ്പോള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നിന്നുള്ള പാഠം സിപിഎം പഠിച്ചിട്ടുണ്ടെന്ന് തന്നെ മനസിലാക്കാം. സെലിബ്രിറ്റി സ്ഥാനാര്‍ത്ഥിയായി അഖില്‍ മാരാര്‍ ഇറങ്ങുന്നതില്‍ മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകര്‍ പോലും അത്ര സന്തോഷത്തിലല്ല എന്നതിനാല്‍ എന്‍ഡിഎക്ക് ഇത്തവണ കാര്യമായ ചലനമുണ്ടാക്കാനാകും എന്ന് പൊതുവെ ആരും കരുതുന്നില്ല. അതിനാല്‍ പോരാട്ടം ഉമ തോമസും പുഷ്പ ദാസും തമ്മില്‍ തന്നെയായിരിക്കും.
2022ലെ ഉപതിരഞ്ഞെടുപ്പില്‍ 68.77 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. പിടി തോമസിനുള്ള വൈകാരികത വോട്ടായി മാറിയപ്പോള്‍ ഉമ തോമസ് 72,770 വോട്ടുകള്‍ നേടി വലിയ വിജയം കൈവരിച്ചു വോട്ട് വിഹിതം 53.76 ശതമാനം. സിപിഎമ്മിലെ ജോ ജോസഫിന് 35.28 ശതമാനം വോട്ടുകളും ബിജെപിയുടെ എ. എന്‍. രാധാകൃഷ്ണന് 9.57 ശതമാനവും ലഭിച്ചു. അന്ന് ലഭിച്ചത് സഹതാപ വോട്ടുകളായിരുന്നെങ്കില്‍ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം വികസനവും ഭരണമികവും തന്നെയാകും ജനങ്ങളുടെ തീരുമാനത്തെ സ്വാധീനിക്കുക. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം തൃക്കാക്കരയിലൂടെ കടന്നുപോകുന്നുണ്ട്, വാട്ടര്‍ മെട്രോ, കിന്‍ഫ്ര കണ്‍വെന്‍ഷന്‍ സെന്റര്‍, ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ട വികസനം തുടങ്ങിയവ സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷത്തിന് ഉയര്‍ത്തി കാണിക്കാവുന്ന നേട്ടങ്ങളാണ്.
തിരഞ്ഞെടുപ്പ് കാലത്തിന് അപ്പുറം ജനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നവരെയാണ് തൃക്കാക്കര തിരഞ്ഞെടുക്കുന്നത്. കൃത്യമായ വിലയിരുത്തലിലൂടെയും ഓര്‍മ്മകളിലൂടെയുമാണ് തങ്ങളുടെ പ്രതിനിധികളെ അവര്‍ തിരഞ്ഞെടുക്കുന്നത്. കാത്തിരിക്കാം, ഇത്തവണ ആര്‍ക്കൊപ്പം തൃക്കാക്കരയിലെ ജനങ്ങള്‍ നില്‍ക്കുമെന്നറിയാന്‍.




