പത്തനംതിട്ട: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപ് തന്നെ സസ്‌പെൻസും ത്രില്ലും നിറഞ്ഞുനിന്ന മണ്ഡലമായിരുന്നു ആറന്മുള. എൽഡിഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം, പിന്നീട് അങ്ങോട്ട് മുഴുവൻ ട്വിസ്റ്റുകളായിരുന്നു. ആ സമയത്തായിരുന്നു യുഡിഫ് സ്ഥാനാത്ഥിയായി യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കിയുടെ എൻട്രി. അവസാനഘട്ടത്തിലാണ് ആറൻമുളയിലേക്ക് എൻ.ഡി.എ സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരന്റെ പേര് പ്രഖ്യാപിച്ചത്. അപ്പോഴേക്കും എൽഡിഫിന്റെ പ്രചാരണം മറ്റുള്ളവരിൽനിന്ന് വള്ളപ്പാടകലെ എത്തിയിരുന്നു.
സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നേട്ടങ്ങൾ നിരത്തി വീണ വോട്ട് തേടുമ്പോൾ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സർക്കാരിന് ഏറ്റവും പഴികേൾക്കേണ്ടിവന്ന വകുപ്പിനെ നയിച്ചയാൾ എന്നതും ഏറ്റവും ഒടുവിൽ കണ്ണൂരിലുണ്ടായ കരിങ്കൊടിസമരവുമൊക്കെ വീണയ്ക്കെതിരേ പ്രചാരണായുധമാക്കുകയാണ് യുഡിഫ്. ആറൻമുളയിലെ പലരേയും പേരെടുത്തുവിളിക്കാനുള്ള കുമ്മനത്തിന്റെ സ്വാധീനം വോട്ടായിമാറുമെന്നാണ് എൻ.ഡി.എ.യുടെ പ്രതീക്ഷ. നേടുമെന്നും വിട്ടു കൊടുക്കില്ലന്നും പറഞ്ഞുകൊണ്ട് മൂന്ന് മുന്നണികളും ഇറങ്ങുമ്പോൾ പമ്പയുടെ ഓളപ്പരപ്പിൽ തുഴയെറിഞ്ഞു മുന്നിലെത്തുമെന്നത് കാത്തിരുന്ന് കാണേണ്ടി വരും.




