തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ വേനൽമഴ ചിലയിടങ്ങളിൽ ലഭിച്ചെങ്കിലും ചൂട് കുറഞ്ഞിട്ടില്ല. ഞായറാഴ്ച 37.8 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നു. 1988 മാർച്ച് 16-ന് രേഖപ്പെടുത്തിയ 37.7 ഡിഗ്രി എന്ന 38 വർഷം പഴക്കമുള്ള റെക്കോർഡാണ് ഇതോടെ തകർന്നത്. തിങ്കളാഴ്ച താപനില 36 ഡിഗ്രിയിലേക്ക് കുറഞ്ഞെങ്കിലും ഇത് സാധാരണ ശരാശരിയേക്കാൾ 1.8 ഡിഗ്രി കൂടുതലാണ്.
അതേസമയം, വേനൽമഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ നീരീക്ഷണം കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് ചൊവ്വാഴ്ച യെല്ലോ മുന്നറിയിപ്പ് നൽകി. വേനൽമഴ കാരണം പാലക്കാട് ജില്ലയിൽ താപനില 0.5 ഡിഗ്രി കുറഞ്ഞു. കോഴിക്കോട് 1.3 ഡിഗ്രി കുറവാണ് രേഖപ്പെടുത്തിയത്.
എന്നാൽ കോട്ടയം, തിരുവനന്തപുരം, പുനലൂർ എന്നിവിടങ്ങളിൽ ചൂട് ഉയർന്ന നിലയിലാണ് തുടരുന്നത്. ഈ പ്രദേശങ്ങളിൽ സാധാരണയെക്കാൾ ഏകദേശം 2 ഡിഗ്രി കൂടുതലാണ് താപനില. പുനലൂരിൽ 38 ഡിഗ്രി വരെ രേഖപ്പെടുത്തി.




