കൊട്ടാരക്കര: മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെക്കൂടി സോളർ പീഡനക്കേസിൽ ഉൾപ്പെടുത്തണമെന്നു കേസിലെ പരാതിക്കാരിയോട് മന്ത്രി കെബി ഗണേഷ് കുമാർ പറയുന്നതു താൻ നേരിട്ടു കേട്ടെന്നു മന്ത്രിയുടെ മുൻ പഴ്സനൽ സ്റ്റാഫ് അംഗം എസ് ഇ സഞ്ജയ്ഖാൻ. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിനാണ് മൊഴി നൽകിയത്.
മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ഉമ്മൻ ചാണ്ടിയെ പീഡനക്കേസിൽ ഉൾപ്പെടുത്തി നാറ്റിക്കുമെന്നും അടുത്ത തവണ എൽഡിഎഫ് മുന്നണിയിൽ ചേർന്ന് എംഎൽഎയും മന്ത്രിയും ആകുമെന്നും അപ്പോൾ നമുക്കു കാണാമെന്നും ഗണേഷ് കുമാർ പറഞ്ഞതായും സഞ്ജയ്ഖാൻ മൊഴി നൽകി. ഗണേഷിന്റെ പഴ്സനൽ സ്റ്റാഫ് അംഗമായി 2001 മുതൽ 2004 വരെ പ്രവർത്തിച്ച സഞ്ജയ്ഖാൻ നിലവിൽ ഡിസിസി ജനറൽ സെക്രട്ടറിയാണ്.
കുടുംബപ്രശ്നങ്ങളെത്തുടർന്നു മന്ത്രിസഭയിൽ നിന്നു രാജിവച്ച കെ.ബി.ഗണേഷ് കുമാറിനെ തിരികെ മന്ത്രിയാക്കാത്തതിലെ വിരോധം കാരണമാണു കേസിൽ ഉൾപ്പെടുത്തിയതെന്നും സഞ്ജയ്ഖാൻ പറഞ്ഞു.




