മലപ്പുറം: സ്ത്രീകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ ഉമർ ഫൈസി മുക്കം നടത്തിയ വിവാദപ്രസ്താവനയ്ക്ക് പിന്നാലെ മുസ്ലിം ലീഗ് നേതാക്കൾ വ്യത്യസ്ത നിലപാടുകളുമായി രംഗത്തെത്തി. അഡ്വ. നജ്മ തബ്ഷീറ പ്രസ്താവന തള്ളിക്കളഞ്ഞപ്പോൾ, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റും താനൂർ യുഡിഎഫ് സ്ഥാനാർത്ഥിയുമായ പി.കെ. നവാസ് മതപണ്ഡിതരുടെ അഭിപ്രായങ്ങളെ വിമർശിക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
സ്ത്രീകൾ മത്സരിക്കുന്നതിന് യോജിപ്പില്ലെന്നും, സമസ്ത അതിന് അനുമതി നൽകിയിട്ടില്ലെന്നും, മത്സരിക്കാൻ യോഗ്യരായ പുരുഷന്മാർ മതിയുണ്ടെന്നും ആയിരുന്നു ഉമർ ഫൈസിയുടെ പ്രസ്താവന. ഇതിനുമുമ്പ് 2024ൽ തട്ടമിടാത്ത സ്ത്രീകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശവും വിവാദമായിരുന്നു, അതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഈ പശ്ചാത്തലത്തിലാണ് പുതിയ പ്രസ്താവനയും ചർച്ചയായത്. പ്രസ്താവന കാലഹരണപ്പെട്ടതാണെന്നും ഗൗരവമായി കാണേണ്ടതില്ലെന്നുമാണ് യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ പ്രതികരിച്ചത്. മറുവശത്ത്, മതപണ്ഡിതരുടെ അഭിപ്രായങ്ങളെ വിമർശിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് പി.കെ. നവാസ്. താനൂരിൽ വിജയിക്കാൻ സമസ്തയുടെ പിന്തുണ നിർണായകമാണെന്ന രാഷ്ട്രീയ കണക്കുകൂട്ടലും ഇതിൽ പ്രകടമാണെന്നാണ് വിലയിരുത്തൽ.
ഇതിനിടെ, സമസ്തയിലെ ലീഗ് അനുകൂല നേതാക്കൾ ഉമർ ഫൈസിയുടെ നിലപാട് തള്ളിക്കളഞ്ഞിട്ടുണ്ട്. സമസ്തയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ തെരഞ്ഞെടുപ്പ് പങ്കാളിത്തത്തോട് മുസ്ലിം ലീഗ് പൊതുവെ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. അതേസമയം, ഉമർ ഫൈസിയെ ചൂണ്ടിക്കാട്ടി ലീഗ്–സമസ്ത വിവാദം ഉയരാതിരിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.




