സ്ത്രീകളുടെ കണ്ണീരൊപ്പാനായുള്ള ധീരനടപടിയായി യുഡിഎഫ് വിശേഷിപ്പിച്ച ചാരായ നിരോധനത്തിന് ഏപ്രിൽ ഒന്നിന് 30 വർഷം തികയുന്നു. 1996 ഏപ്രിൽ 1-ന് എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്ത് ചാരായ നിരോധനം നടപ്പിലാക്കിയിരുന്നു. വ്യാജമായി വാറ്റുന്ന ചാരായം മൂലമുള്ള വിഷമദ്യ ദുരന്തങ്ങളും അതിന്റെ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളും വർധിച്ച സാഹചര്യത്തിലായിരുന്നു ഈ തീരുമാനം കൈകൊണ്ടത്.
ചാരായത്തിന്റെ ആരോഗ്യദോഷങ്ങളും കുടുംബജീവിതത്തെ ബാധിച്ച പ്രശ്നങ്ങളും മുൻനിർത്തിയാണ് നിരോധനം നടപ്പാക്കിയത്. പ്രതിപക്ഷം ശക്തമായി എതിർത്തെങ്കിലും, കോടികളുടെ വരുമാനനഷ്ടം ഉണ്ടായാലും ജനജീവിതത്തെ ബാധിക്കുന്ന സാമൂഹികവിപത്ത് അവസാനിപ്പിക്കണമെന്ന് ആന്റണി സർക്കാർ ഉറച്ചുനിന്നു.
“ചാരായ ഷോപ്പുകൾ അടച്ചതിലൂടെ സംസ്ഥാന വരുമാനത്തിൽ ഏകദേശം 250 കോടി രൂപയുടെ കുറവുണ്ടാകും. എങ്കിലും ജനങ്ങളെ നശിപ്പിക്കുന്ന ഈ സാമൂഹികവിപത്ത് ഇല്ലാതാക്കേണ്ടതുണ്ട്,” എന്നാണ് അന്ന് ആന്റണി വ്യക്തമാക്കിയിരുന്നത്.
എൽഡിഎഫ് അധികാരത്തിലെത്തിയാൽ നിരോധനം പിൻവലിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് വന്ന ഇടത് സർക്കാരുകൾക്കും അത് നടപ്പാക്കാൻ കഴിഞ്ഞില്ല. സ്ത്രീകളുടെ ശക്തമായ പിന്തുണയും സാമൂഹിക പ്രതിഫലങ്ങളും പരിഗണിച്ചാണ് ഈ നിലപാട് തുടരേണ്ടി വന്നതെന്നാണ് വിലയിരുത്തൽ.
വീടുകളിൽ ഉണ്ടായിരുന്ന അക്രമവും സ്ത്രീകളുടെ കണ്ണീരും ചൂണ്ടിക്കാട്ടിയാണ് ചാരായ നിരോധനം നടപ്പിലാക്കിയതെന്ന് എ.കെ. ആന്റണി പിന്നീട് പറഞ്ഞു. കുടുംബാംഗങ്ങൾ ചാരായം കഴിച്ച് മടങ്ങിയെത്തുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ വ്യാപകമായിരുന്നുവെന്നും, നിരവധി സ്ത്രീകൾ നേരിട്ട് വന്ന് പരാതിപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
പിന്നീട് നായനാർ, അച്യുതാനന്ദൻ, പിണറായി വിജയൻ എന്നിവർ മുഖ്യമന്ത്രിയായിരുന്ന ഇടത് സർക്കാരുകളും നിരോധനം നീക്കാതിരുന്നത്, ആ തീരുമാനത്തിന്റെ ശരിതനത്തെ തന്നെ തെളിയിക്കുന്നതാണെന്നും ആന്റണി അഭിപ്രായപ്പെട്ടു.




