കുറച്ച് നാളുകള്‍ക്ക് മുമ്പ് വരെ കേരള രാഷ്ട്രീയത്തില്‍ കത്തി നിന്നൊരു വിഷയമുണ്ട്. വഖഫ് ഭൂമി കേസും മുനമ്പത്ത് അതുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളും പ്രക്ഷോഭങ്ങളുമെല്ലാം. നമ്മളാരും മറന്നിട്ടുണ്ടാകില്ല അത്. ഇന്നും തീരുമാനമാകാതെ കിടക്കുന്ന ആ കേസ് ഇപ്പോഴിതാ വീണ്ടുമൊരു തിരഞ്ഞെടുപ്പ് കാലം വന്നെത്തുമ്പോള്‍ ചര്‍ച്ചകളില്‍ കളം പിടിക്കുകയാണ്. ഇത്തവണ പക്ഷേ വിഷയത്തിന്റെ രൂപവും ഭാവവും സ്വഭാവവുമെല്ലാം വേറെയാണ്.
കഴിഞ്ഞ ദിവസം കോട്ടയം ജില്ലയില്‍, പ്രത്യേകിച്ച് പാലാ മണ്ഡലത്തില്‍ മഠങ്ങളിലെങ്ങും വിതരണം ചെയ്യപ്പെട്ട ഒരു നോട്ടീസുണ്ട്. മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജിന്റെ അറിവോടെ മുനമ്പം നിവാസികള്‍ എന്ന പേരില്‍ വിതരണം ചെയ്യപ്പെട്ട ആ നോട്ടീസിലെ ചില വാചകങ്ങള്‍ അ്ത്യന്തം തെറ്റിദ്ധരിപ്പിക്കുന്നതും വര്‍ഗീയ വിഷം തുപ്പുന്നതുമാണ്. കേരളം വളരെ സമചിത്തതയോടെ നേരിടേണ്ട, ചര്‍ച്ചകളിലൂടേയും സമവായങ്ങളിലൂടേയും പരിഹരിക്കപ്പെടേണ്ട, ആത്യന്തികമായി ഒരു നിയമപ്രശ്‌നമായ വിഷയത്തെ കേവലം വോട്ട് ലക്ഷ്യമാക്കി വര്‍ഗീയ ദ്രുവീകരണത്തിന് മാത്രം ലക്ഷ്യമിടുന്ന തരത്തിലാണ് ഈ നോട്ടീസില്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകാരും മുനമ്പം ജനതയെ ഒരുപോലെ ചതിച്ചെന്നും ബിജെപി മാത്രമായിരുന്നു സഹായത്തിന് വന്നതെന്നും ഇതില്‍ പറയുന്നുണ്ട്. നാടിനെ കീറിമുറിച്ച് ഇസ്ലാമിക മതരാഷ്ട്രമാക്കാനുള്ള ശ്രമത്തെ എതിര്‍ക്കുന്നത് ബിജെപി മാത്രമാണെന്നും അതിനാല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കണമെന്നും പറഞ്ഞാണ് നോട്ടീസ് അവസാനിക്കുന്നത്. കൃത്യമായ വര്‍ഗീയ അജണ്ട ലക്ഷ്യമിട്ട് വോട്ട് ചോദിക്കുന്ന ഈ നോട്ടീസ് മുനമ്പത്തെ സാധാരണക്കാരെ ഒരു തരത്തിലും പ്രതിനിധാനം ചെയ്യുന്നതല്ല എന്ന് വ്യക്തം. സ്ഥാനാര്‍ത്ഥിയുടെ പേരോ നോട്ടീസ് അടിച്ച സംഘടനയുടെ പേരോ ഇല്ലാതെ ഇത്തരത്തിലൊരു ലഘുലേഖ വിതരണം ചെയ്യപ്പെട്ടതിന് പിന്നീല്‍ വര്‍ഗീയ കലാപമുണ്ടാക്കി രാഷ്ട്രീയ ലക്ഷ്യം നേടാമെന്ന കണക്കുകൂട്ടല്‍ വരെയുണ്ടെന്ന് സംശയം തോന്നിയാല്‍ കുറ്റം പറയാനാവില്ല. മുസ്ലീം ലീഗ് നേതാക്കളും വിഡി സതീശനടക്കമുള്ളവരും വരെ എത്തിയ സമരപന്തല്‍ ഉയര്‍ത്തികാണിക്കുന്നത് ഇത് മുസ്ലീങ്ങളും മുനമ്പത്തെ ജനങ്ങളും തമ്മിലുള്ള ഒരു പോരാട്ടമല്ല എന്നതാണ്. അതിനാല്‍ത്തന്നെ സങ്കീര്‍ണമായ ഒരു നിയമപ്രശ്‌നത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ വ്യക്തമായി കാണാനാകും.
ഇനി കുറച്ച് പുറകിലേക്ക് സഞ്ചരിക്കാം. 2022 ജനുവരി 13ന് വഖഫ് ബോര്‍ഡ് കൊച്ചി തഹസില്‍ദാര്‍ക്ക് നല്‍കിയ ഒരു നോട്ടീസ് ആണ് എറണാകുളം മുനമ്പത്തെ 600 കുടുംബങ്ങളുടെ ജീവിതം മാറ്റിമറിച്ചത്. ഇത്രയും കുടുംബങ്ങള്‍ താമസിക്കുന്ന ഭൂമി വഖഫ് ബോര്‍ഡിന്റെ അധീനതയിലുള്ളതാണെന്നും വ്യക്തിപരമായ അവകാശങ്ങള്‍ താമസക്കാര്‍ക്ക് ഇല്ലെന്നുമാണ് വഖഫ് ബോര്‍ഡ് റവന്യൂ വകുപ്പിനെ അറിയിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള ഈ പ്രദേശത്തെ താമസക്കാര്‍ക്ക് സ്വന്തം ഭൂമി അത്യാവശ്യ കാര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പോലും കഴിയുന്നില്ല എന്നത് വസ്തുത. വിഷയത്തില്‍ ഹൈക്കോടതിയില്‍ അടക്കം കേസുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിയമപരമായ പരിഹാരമാണ് ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടത്. വഖഫ് ബോര്‍ഡും ജനങ്ങളും തമ്മില്‍ നടന്നിരുന്ന കേസിലേക്ക് ബിജെപി കൂടി ഇടപെട്ടതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.
1865ല്‍ തിരുവിതാംകൂര്‍ രാജാവായിരുന്ന ആയില്യം തിരുനാള്‍ പുറപ്പെടുവിച്ച പണ്ടാരപ്പാട്ടം വക വിളംബരം അനുസരിച്ച് ജനങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ സ്ഥലം എഴുതി നല്‍കിയിരുന്നു. ഗുജറാത്തില്‍ നിന്നെത്തിയ ഹാജി മൂസാ സേട്ട് എന്നയാള്‍ 1902ല്‍ വിളംബരത്തിന്റെ അടിസ്ഥാനത്തില്‍ ഈ പ്രദേശത്ത് 404 ഏക്കര്‍ സ്ഥലം എഴുതി വാങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷം 1950ല്‍ ഹാജി മൂസാ സേഠിന്റെ മകളുടെ ഭര്‍ത്താവായ സിദ്ദിഖ് സേട്ട് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കോഴിക്കോട് ഫാറൂഖ് കോളേജിന് ഈ ഭൂമി പാരിതോഷികമായി എഴുതി നല്‍കി. ഇവിടെ നിന്നാണ് എല്ലാത്തിന്റേയും തുടക്കം.
1951ല്‍ ഫാറൂഖ് കോളേജ് ഈ ഭൂമിക്ക് പട്ടയം വാങ്ങുകയും പോക്കുവരവ് ചെയ്ത് സ്വന്തമാക്കുകയും ചെയ്തു. 1962ല്‍ ഇവിടെ താമസിച്ചിരുന്നവരെ കുടിയൊഴിപ്പിക്കാന്‍ ശ്രമമുണ്ടായി. അന്ന് വലിയ പ്രക്ഷോഭങ്ങളുമുണ്ടായി. പിന്നീട് 1962ലും ഇത് ആവര്‍ത്തിച്ചു. പലതവണ കോടതിയിലെത്തിയ കേസില്‍ മാറിമറിഞ്ഞ് ജനങ്ങള്‍ക്കും വഖഫ് ബോര്‍ഡിനും അനുകൂലമായി വിധികള്‍ വന്നു. വിഷയം കാലം ചെല്ലും തോറും കൂടുതല്‍ സങ്കീര്‍ണമായി വന്നു. കോളേജിന് ഗിഫ്റ്റ് ഡീഡായി ലഭിച്ച സ്ഥലം എന്നാണ് വിധിയില്‍ വന്നത്.
1987ല്‍ വിഷയം എങ്ങനെയെങ്കിലും അവസാനിപ്പിക്കാന്‍ നാട്ടുകാര്‍ പണം പിരിച്ച് ഏകദേശം 33 ലക്ഷം രൂപയോളം ഫറൂഖ് കോളേജിന് നല്‍കി ഭൂമി വാങ്ങി. ഏകദേശം 600ഓളം ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ആഭരണങ്ങള്‍ പണയം വെച്ചും കാലങ്ങളോളം അധ്വാനിച്ച പണം ഉപയോഗിച്ചുമൊക്കെ ഒരു വര്‍ഷത്തോളം ചെലവിട്ടാണ് പ്രദേശവാസികള്‍ പണം കണ്ടെത്തി നല്‍കിയത്.
കേരളത്തിലെ അന്യാധീനപ്പെട്ട വഖഫ് വസ്തുക്കള്‍ കണ്ടെത്താന്‍ 2008ല്‍ വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിയോഗിച്ച നിസാര്‍ കമ്മീഷന്‍ മുനമ്പത്തെ വസ്തു സംബന്ധിച്ചും പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഈ ഭൂമി വഖഫ് ഭൂമിയാണോ അതോ ഫാറൂഖ് കോളേജിന് ഗിഫ്റ്റ് ഡീഡായി ലഭിച്ചതാണോ എന്ന് കണ്ടെത്താന്‍ കമ്മീഷന് കഴിഞ്ഞില്ല.
2019ല്‍ സ്ഥലം വഖഫ് ബോര്‍ഡ് ആസ്തി രജിസ്റ്ററില്‍ ചേര്‍ക്കപ്പെട്ടു. 2022ല്‍ ഈ പ്രദേശത്തെ വസ്തുക്കളുടെ കരം സ്വീകരിക്കുന്നതും ക്രയവിക്രയങ്ങളും റീ രജിസ്ട്രേഷന്‍ അടക്കം തടഞ്ഞുകൊണ്ട് വഖഫ് ബോര്‍ഡ് കൊച്ചി തഹസില്‍ദാര്‍ക്ക് നോട്ടീസ് നല്‍കിയതോടെയാണ് ഇക്കാര്യം പുറത്തു വന്നത്. പിന്നീട് പരാതികള്‍, ചര്‍ച്ചകള്‍… സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമായിരുന്നു. വഖഫ് സംരക്ഷണ സമിതിയെന്ന സംഘടന ഇതിനെതിരെ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തു. ഈ ഹര്‍ജിയില്‍ സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യപ്പെട്ടു.
വീണ്ടും തിരിച്ചു വരാം. കഴിഞ്ഞ വര്‍ഷം മുനമ്പം വിഷയം കത്തിനിന്നപ്പോള്‍ പലയിടത്തും നിരാഹാര സമരങ്ങളും മറ്റും നടന്നിരുന്നു. അക്കൂട്ടത്തില്‍ വലിയ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തയാളാണ് ഫാദര്‍ ആന്റണി സേവ്യര്‍. അന്ന് വിഷയത്തില്‍ ജോസ് കെ മാണി എംപി നടത്തിയ ഇടപെടലുകളെ കുറിച്ച് പലപ്പോഴായി ഫാദര്‍ ആന്റണി പരാമര്‍ശിച്ചിട്ടുമുള്ളതാണ്. ഇനിയാണ് ട്വിസ്റ്റ്- ഇപ്പോള്‍ നോട്ടീസ് വിതരണം ചെയ്യപ്പെട്ട പാലായില്‍ നേര്‍ക്കുനേര്‍ വരികയാണ് ഈ വിഷയത്തില്‍ നിന്ന് ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന ബിജെപിയും അന്ന് വിഷയത്തില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തിയ ജോസ് കെ മാണിയും.
പ്രദേശത്ത് താമസിക്കുന്നവരുടെ അവകാശങ്ങളും വഖഫിന്റെ അവകാശങ്ങളും തമ്മിലുള്ള തര്‍ക്കമാണ് ഇത്. വ്യക്തിപരമായ തര്‍ക്കങ്ങളല്ല. രണ്ട് അവകാശങ്ങളും പരിശോധിച്ച് ഏത് അവകാശമാണ് ശരിയെന്നതടക്കം പരിശോധിക്കപ്പെടേണ്ട വിഷയങ്ങളാണ്.
കേന്ദ്രം കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്‍ പ്രതീക്ഷയ്‌ക്കൊത്ത് എത്തിയില്ലെന്ന് ഫാദര്‍ ആന്റണി പറയുന്നുണ്ട്. ആ ജനങ്ങള്‍ക്കിപ്പോഴും തങ്ങളുടെ ഭൂമി ഒരു തരത്തിലുമുള്ള ക്രയവിക്രയങ്ങള്‍ക്കും സാധിക്കില്ല. അതിനാല്‍ത്തന്നെ തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങള്‍ക്കപ്പുറമുള്ള രാഷ്ട്രീയ ഇടപെടലുകളും പരിഹാരങ്ങളുമാണ് ഈ ജനത ആഗ്രഹിക്കുന്നത്. കൈവശക്കാരുടെ പ്രധാന ആവശ്യം ഭൂമിയില്‍ വഖഫിനുള്ള അവകാശം ഒഴിഞ്ഞു നല്‍കുക എന്നതാണ്. എന്നാല്‍, നിലവിലെ നിയമപ്രകാരം അതു സാധ്യമല്ല. അതിനാല്‍ത്തന്നെ കേന്ദ്ര ഇടപെടല്‍ വലിയ രീതിയില്‍ തന്നെ ആവശ്യമുള്ള വിഷയവുമാണ്. വഖഫ് ഭേദഗതി ബില്ലില്‍ രാജ്യസഭയില്‍ ഏറ്റവും കൂടുതല്‍ ഇടപെടലുകള്‍ നടത്തിയ കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധി ജോസ് കെ മാണിയാണെന്ന് ഫാ.ആന്റണി വ്യക്തമാക്കുന്നു. അന്നത്തെ ഭേദഗതി ബില്ലുകൊണ്ട് ജനങ്ങള്‍ക്ക് എന്തെങ്കിലും ഗുണമുണ്ടോ എന്ന് ജോസ് കെ മാണി സഭയില്‍ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.
എല്‍ഡിഎഫിന്റെ ഭാഗമെന്ന നിലയില്‍ മുഖ്യമന്ത്രിയായിട്ടും പിതാവിന്റെ പൈതൃകമെന്ന തരത്തില്‍ പാണക്കാട് കുടുംബവുമായിട്ടുമുള്ള ജോസ് കെ മാണിയുടെ നല്ല ബന്ധം വിഷയത്തില്‍ വലിയ ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നതായി ഫാ.ആന്റണി പറയുന്നു. മറ്റ് രാഷ്ട്രീയക്കാര്‍ കൈവിട്ടപ്പോഴും അത്താണിയായി നിന്നത് ജോസ് കെ മാണിയാണെന്ന് തുറന്ന് പറയുന്നതില്‍ സമരനായകന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നില്ല.
ഇവിടെ ഇരകളാക്കപ്പെട്ടിരിക്കുന്നത് സാധാരണക്കാരായ മത്സ്യത്തൊഴിലാളികളാണ്. ഒരു ദിവസം ജോലിയില്ലെങ്കില്‍ പട്ടിണിയാകുന്നവരെ ഇനിയും സമരപന്തലില്‍ എത്തിക്കാതിരിക്കേണ്ട ഉത്തരവാദിത്വം എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമുണ്ട്. എല്ലാവരും ഒത്തൊരുമിച്ച് നിന്ന് പരിഹരിക്കേണ്ട ആത്യന്തികമായി ഒരു നിയമ പ്രശ്നമായ ഈ വിഷയത്തില്‍ കോടതികളില്‍ നിന്നാണ് അന്തിമ തീര്‍പ്പുണ്ടാകേണ്ടത്. വേണ്ടത് വാഗ്ദാനങ്ങള്‍ മാത്രമല്ല. നിയമപരമായ പരിഹാരം ഉണ്ടാകട്ടെയെന്ന നിലപാടാണ് വഖഫ് ബോര്‍ഡും സ്വീകരിച്ചിരിക്കുന്നത്. അതിനിടയില്‍ ഈ വിഷയത്തെ വര്‍ഗീയ വേര്‍തിരിവിന് ഉപയോഗിച്ച് സംഘര്‍ഷത്തിലൂടേയും വര്‍ഗീയ ദ്രുവീകരണത്തിലൂടേയും വോട്ട് മാത്രം നോട്ടമിടുന്ന ഗൂഢലക്ഷ്യങ്ങളെ തിരിച്ചറിയേണ്ടത് അത്യാവശ്യം. ഓര്‍ക്കുക- ഇത് കേരളമാണെന്നും വര്‍ഗീയ അജണ്ടകള്‍ക്ക് ഈ മണ്ണില്‍ സ്ഥാനമില്ലെന്നും.




