വാഷിങ്ടൺ: യുഎസ് എത്രയും പെട്ടെന്ന് യുദ്ധത്തിൽനിന്ന് പിന്മാറണമെന്ന് ഭൂരിഭാഗം അമേരിക്കക്കാർ ആഗ്രഹിക്കുന്നതായി അഭിപ്രായ സർവേ. റോയിട്ടേഴ്സ്/ഇപ്സോസ് നടത്തിയ സർവേയിലാണ് ഈ നിലപാട് വ്യക്തമായത്.
ഇന്ധനവില ഉയരുന്നതും സാമ്പത്തിക സമ്മർദ്ദത്തെക്കുറിച്ചുള്ള ആശങ്കകളും വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളിൽ യുദ്ധത്തിനെതിരായ നിലപാട് ശക്തമാകുകയാണെന്നാണ് വിലയിരുത്തൽ. സർവേയിൽ പങ്കെടുത്തവരിൽ 66 ശതമാനം പേർ സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടു. അതേസമയം, ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ സൈനിക ഇടപെടൽ തുടരണം എന്ന് 27 ശതമാനം പേർ പറഞ്ഞു. ആറ് ശതമാനം പേർ പ്രതികരിച്ചില്ല.
റിപ്പബ്ലിക്കൻ അനുയായികളിൽ തന്നെ അഭിപ്രായഭിന്നതയുണ്ടെന്ന് സർവേ ചൂണ്ടിക്കാണിക്കുന്നു. ഇവരിൽ 57 ശതമാനം പേർ ലക്ഷ്യങ്ങൾ നേടുന്നതുവരെ യുദ്ധം തുടരണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ, 40 ശതമാനം പേർ ഫലങ്ങൾ പൂർണ്ണമായി നേടാതെ തന്നെ യുദ്ധം അവസാനിപ്പിക്കണമെന്ന് പറഞ്ഞു.
സർവേയിൽ പങ്കെടുത്തവരിൽ 60 ശതമാനം പേർ ഇറാനെതിരായ യുഎസ് സൈനിക നടപടി അംഗീകരിച്ചില്ല. 35 ശതമാനം പേർ മാത്രമാണ് പിന്തുണച്ചത്. വെള്ളിയാഴ്ച മുതൽ ഞായർ വരെ 1,021 പേരിൽ നിന്നാണ് വിവരശേഖരണം നടത്തിയത്.
യുദ്ധത്തിന്റെ തൽഫലമായി അമേരിക്കയിൽ ഗ്യാസോലിൻ വില കുത്തനെ ഉയർന്നിട്ടുണ്ട്. മൂന്ന് വർഷത്തിനിടെ ആദ്യമായി ഒരു ഗാലൺ ഗ്യാസിന്റെ വില 4 ഡോളർ കടന്നതായി ഗ്യാസ് ബഡി ഡാറ്റ വ്യക്തമാക്കുന്നു. അസോസിയേറ്റഡ് പ്രസിന്റെ റിപ്പോർട്ട് പ്രകാരം, സാധാരണ ഗ്യാസിന്റെ ദേശീയ ശരാശരി വില ഗാലണിന് 4.02 ഡോളറായി ഉയർന്നു. ഫെബ്രുവരി 28-ന് സംഘർഷം ആരംഭിക്കുന്നതിന് മുൻപുള്ളതിനെക്കാൾ ഒരു ഡോളറിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയത്.
അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷൻ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ പ്രതിമാസ വർദ്ധനവാണിത്. സർവേയിൽ പങ്കെടുത്തവരിൽ മൂന്നിൽ രണ്ടുഭാഗം പേർ അടുത്ത വർഷം ഗ്യാസ് വില കൂടുതൽ ഉയരുമെന്ന് കരുതുന്നു.
പശ്ചിമേഷ്യയിലെ വിതരണ തടസ്സങ്ങൾ മൂലം ബെഞ്ച്മാർക്ക് ക്രൂഡ് ഓയിൽ വില ഏകദേശം 70 ഡോളറിൽ നിന്ന് 100 ഡോളറിന് മുകളിലേക്ക് ഉയർന്നു. ഇതോടെ ഗതാഗതവും ലോജിസ്റ്റിക്സ് ചെലവും കൂടുകയും, അതിന്റെ ആഘാതം പലചരക്ക് സാധനങ്ങൾ ഉൾപ്പെടെയുള്ള ഗാർഹിക ചെലവുകളിലും പ്രതിഫലിക്കുമെന്നുമാണ് നിരീക്ഷണം.




