കോഴിക്കോട്: ബേപ്പൂരിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി പി.വി. അൻവർ. വലിയ രാഷ്ട്രീയ പോരാട്ടത്തിന് അന്ത്യം കുറിച്ചുവെന്നും “പിണറായിസം” എന്ന നിലപാട് കൃത്യമായി ജനങ്ങൾക്കുമുന്നിൽ ഉന്നയിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
വർഗീയതയെ പിന്തുണച്ചവർക്കുള്ള മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും പിണറായിസം പാർട്ടിയെ തന്നെ ബാധിച്ചുവെന്നും അൻവർ ആരോപിച്ചു. തന്റെ സർവേയിൽ യുഡിഎഫ് 86 സീറ്റുകൾ നേടുമെന്നായിരുന്നു വിലയിരുത്തിയതെന്നും, 23 മണ്ഡലങ്ങളിൽ ശക്തമായ മത്സരം പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“പിണറായിയെ താഴെയിറക്കുന്നത് സഖാക്കൾ തന്നെയാകും” എന്ന് നേരത്തെ പറഞ്ഞതായും അദ്ദേഹം ഓർമ്മിപ്പിച്ചു. യുദ്ധത്തിൽ സേന നായകൻ വെടിയേറ്റ് വീണാലും പോരാട്ടം ജയിച്ചുവെന്ന നിലയിലാണ് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം കാണുന്നതെന്നും അൻവർ അഭിപ്രായപ്പെട്ടു.
റിയാസിനെ മണ്ഡലത്തിൽ നിന്ന് പുറത്താക്കാൻ കഴിഞ്ഞില്ലെങ്കിലും രാഷ്ട്രീയമായി ശക്തമായ വെല്ലുവിളി ഉയർത്താനായെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനുള്ളിൽ തനിക്ക് സാധ്യതയുള്ള സീറ്റ് നൽകാൻ നേതൃത്വം തയ്യാറായിരുന്നുവെന്നും അൻവർ വെളിപ്പെടുത്തി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാട് പ്രവർത്തകർക്ക് ഊർജം നൽകിയതായും, സാദിഖലി ശിഹാബ് തങ്ങളുടെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വം അവഗണിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കെ.സി. വേണുഗോപാലും തനിക്ക് പിന്തുണ നൽകിയിരുന്നുവെന്നും അൻവർ കൂട്ടിച്ചേർത്തു. പ്രവർത്തകർ തനിക്ക് നൽകിയ പിന്തുണ വിലമതിക്കാനാവാത്തതാണെന്നും സുരക്ഷിത മണ്ഡലം നൽകാമെന്ന് സതീശൻ അറിയിച്ചിരുന്നുവെന്നും പി.വി. അൻവർ വ്യക്തമാക്കി.




