പുൽപ്പള്ളി: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്ന് ഉണ്ടായ പ്രകോപനത്തിൽ പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തിൽ മധ്യവയസ്കനായ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രിയദർശിനി ഉന്നതിയിലെ എട്ടാംക്ലാസ് വിദ്യാർഥിനിയായ 14കാരിക്കാണ് ഗുരുതരമായി പരിക്കേറ്റത്. വേലിയമ്പം ദേവീവിലാസം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനിയാണ് ആക്രമണത്തിനിരയായത്. സ്‌കൂൾ വിട്ട് വീട്ടിലെത്തിയ സമയത്തായിരുന്നു സംഭവം.
സ്റ്റുഡന്റ് പൊലീസ് കേഡറ്റായ പെൺകുട്ടിയോട് യൂണിഫോം നൽകാൻ ആവശ്യപ്പെട്ട പ്രതി, നൽകാൻ തയ്യാറാകാത്തതിൽ പ്രകോപിതനാകുകയായിരുന്നു. തുടർന്ന് തന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് കൊണ്ടുവന്ന് പെൺകുട്ടിയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പെൺകുട്ടിയെ ഉടൻ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആസിഡ് ആക്രമണത്തിൽ മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയുടെ കാഴ്ചയ്ക്ക് സാരമായ ക്ഷതം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.സംഭവത്തിൽ അയൽവാസിയായ രാജു ജോസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്ന് ഉയരുന്നത്.





