ന്യൂഡൽഹി : ഭീകരതയ്ക്കെതിരെ ഇന്ത്യയുടെ നിലപാട് അവതരിപ്പിക്കുന്നതിനായി വിദേശത്തേക്ക് പ്രതിനിധികളെ അയക്കാനൊരുങ്ങുകയാണ് കേന്ദ്രം. 52 എംപിമാർ അടങ്ങുന്ന 7 സംഘത്തെയാണ് കേന്ദ്രം ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഈ ഏഴ് സംഘങ്ങളിൽ ഒരു സംഘത്തെ നയിക്കുന്നത് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരാണ് . വിദേശകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ മുൻകാല പരിചയം കണക്കിലെടുത്ത്, കേന്ദ്രമന്ത്രി കിരൺ റിജിജു അടുത്തിടെ പ്രതിനിധി സംഘത്തെ നയിക്കാൻ തന്നെ ഔദ്യോഗികമായി ക്ഷണിച്ചുവെന്നും താൻ ഉടൻ തന്നെ സമ്മതിച്ചു എന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുകയാണ് തരൂർ ഇപ്പോൾ .
അതേസമയം, പ്രതിനിധി സംഘത്തിലേക്ക് കോൺഗ്രസ് പേരുകൾ നിർദ്ദേശിച്ചതായി തനിക്ക് അറിയില്ലെന്നും അത് പാർട്ടിയും കേന്ദ്ര സർക്കാരും തമ്മിലുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനുമായുള്ള 88 മണിക്കൂർ നീണ്ട പോരാട്ടം എല്ലാവരും കണ്ടതായും അതിനാൽ, “ലോകം നമ്മളെക്കുറിച്ച് പറയുന്നതിൽ നമുക്കെല്ലാവർക്കും ഒരു പങ്കുണ്ടായിരിക്കണം , ആ മനോഭാവത്തിലാണ് താൻ അത് അംഗീകരിച്ചത് തരൂർ കൂട്ടിച്ചേർത്തു. പ്രതിനിധി സംഘത്തെ നയിക്കാൻ ക്ഷണിച്ചുകൊണ്ട് റിജിജു ആദ്യം വിളിച്ചപ്പോൾ, താൻ അതിനെക്കുറിച്ച് പാർട്ടിയെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ പ്രതിനിധി സംഘത്തിനായി പാർട്ടി നിർദ്ദേശിച്ച പേരുകൾ പുറത്തുവിട്ട് തന്നെ അപമാനിക്കാൻ ശ്രമിക്കുകയാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, തന്നെ അത്ര എളുപ്പത്തിൽ അപമാനിക്കാൻ കഴിയില്ലെന്ന് തരൂർ പറഞ്ഞു. “തന്റെ മൂല്യം എനിക്കറിയാം,” അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.രാഷ്ട്രത്തിനുവേണ്ടിയാണ് കേന്ദ്രം തന്റെ സേവനം ആഗ്രഹിച്ചതെന്നും അതിന് താൻ എപ്പോഴും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രസേവനം ഓരോ പൗരന്റെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




