തൃശ്ശൂർ: ഗുരുവായൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ ഉയർത്തിയ ഫ്ലക്സ് വിവാദമായി. 1977 മുതൽ 2021 വരെ ഗുരുവായൂരിൽ വിജയിച്ച എംഎൽഎമാരുടെ പേരുകൾ ഉൾപ്പെടുത്തിയ ഫ്ലക്സാണ് ചാവക്കാട് സ്ഥാപിച്ചത്. ഫ്ലക്സ് ഉയർന്നതിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ ശക്തമായ വിമർശനം ഉയർന്നു. ജാതി പറഞ്ഞ് വോട്ട് ചോദിക്കുന്ന രാഷ്ട്രീയമാണ് ഇതെന്ന് വിമർശനം ഉയരുന്നു.
ഇതിന് എൽഡിഎഫ് സ്ഥാനാർത്ഥി എൻ. കെ. അക്ബർ മറുപടി നൽകി. ഗുരുവായൂർ ജനങ്ങൾ ജാതിയല്ല ചോദിക്കുന്നത്, ഗ്യാസാണ് ചോദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗോപാലകൃഷ്ണന്റെ രാഷ്ട്രീയം വിഭജനപരമാണെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി സി. എച്ച്. റഷീദ്, ഗോപാലകൃഷ്ണനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് അറിയിച്ചു.
അതേസമയം, ഫ്ലക്സുമായി ബന്ധപ്പെട്ട വിവാദത്തിൽ തനിക്ക് ഭയം ഇല്ലെന്നും പെരുമാറ്റ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും ബി. ഗോപാലകൃഷ്ണൻ പ്രതികരിച്ചു. മുൻപും ഗോപാലകൃഷ്ണൻ നടത്തിയ ‘ഹിന്ദു എംഎൽഎ’ പരാമർശം വിവാദമായിരുന്നു. അതുമായി ബന്ധപ്പെട്ട് ചാവക്കാട് പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയും പുതിയ വിവാദങ്ങളുമായി അദ്ദേഹം മുന്നോട്ട് പോകുകയാണ്.




