മുംബൈ: കുടുംബ പ്രശ്‌നങ്ങൾ കാരണം ഭർത്താവ് ആത്മഹത്യ ചെയ്താൽ ഭാര്യക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താനാകില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ദാമ്പത്യ ജീവിതത്തിലെ സാധാരണ തർക്കങ്ങളെ ആത്മഹത്യാ പ്രേരണയായി കാണാനാകില്ലെന്നും കോടതി പറഞ്ഞു. മഹാരാഷ്ട്രയിലെ അമരാവതിയിൽ 2019 നവംബറിൽ ഒരു യുവാവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത കേസിലാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. യുവാവിന്റെ ഭാര്യക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു.
ഭാര്യ വഴക്കിടുകയും അപമാനിക്കുകയും ചെയ്തതാണ് മകൻ ആത്മഹത്യ ചെയ്യാൻ കാരണമായതെന്ന് യുവാവിന്റെ പിതാവ് പരാതിയിൽ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയെ സമീപിച്ചു.
കേസ് പരിഗണിച്ച കോടതി, ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കണമെന്ന വ്യക്തമായ ഉദ്ദേശ്യം ഉണ്ടായിരിക്കണം എന്നും അതിന് തെളിവ് വേണമെന്നും പറഞ്ഞു. സാധാരണ ദാമ്പത്യ തർക്കങ്ങൾ അല്ലെങ്കിൽ വേർപിരിഞ്ഞ് ജീവിക്കുന്നത് എന്നിവ ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ യുവതിക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി.




