നിയമസഭാ തെരഞ്ഞെടുപ്പ് മൂക്കിന്‍ തുമ്പിലെത്തി നില്‍ക്കെ മറ്റൊരു വമ്പന്‍ സാമ്പത്തിക തട്ടിപ്പിന്റെ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. കൊട്ടാരക്കരയില്‍ യുവതിയില്‍ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ജ്യോതികുമാര്‍ ചാമക്കാലക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി പരാതി ഫയലില്‍ സ്വീകരിച്ച് തുടര്‍നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
കൊട്ടാരക്കര സബ് രജിസ്റ്റര്‍ ഓഫീസില്‍ 2024 രജിസ്റ്റര്‍ ചെയ്ത ഒരു എഗ്രിമെന്റ് പ്രകാരം ബാങ്ക് ട്രാന്‍സാക്ഷത്തിലൂടെ വാങ്ങിയ പത്ത് ലക്ഷം രൂപയാണ് ചാമക്കാല പരാതിക്കാരിക്ക് തിരികെ നല്‍കാന്‍ ഉള്ളത് എന്നാണ് കേസിന്റെ രേഖകളില്‍ പറയുന്നത്.
ഗ്യാസ് വിതരണ ഏജന്‍സിയുടെ ഉടമസ്ഥാവകാശം കൈമാറി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ഇവരുടെ പരാതിയില്‍ പറയുന്നത്. കൊട്ടാരക്കര പ്രിന്‍സിപ്പല്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് യുവതി ബാങ്ക് അക്കൗണ്ട് മുഖേനയാണ് തുക കൈമാറിയത്. ഇതിനെല്ലാം രേഖകള്‍ ഉണ്ടായിരിക്കെ, തുക കൈപ്പറ്റിയതിന് ശേഷം ജ്യോതികുമാര്‍ ചാമക്കാലയെ ഫോണ്‍ മുഖേനയും നേരിട്ടും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിവാക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. ഇതിനിടെ ഗ്യാസ് വിതരണ ഏജന്‍സി മറ്റൊരാള്‍ക്ക് കൈമാറിയതോടെ താന്‍ വലിയൊരുൂ തട്ടിപ്പിനിരയായതായി യുവതി തിരിച്ചറിയുകയും ബന്ധുക്കളുടെ സഹായത്തോടെ നിയമത്തെ സമീപിക്കുകയുമായിരുന്നു.
കേസ് ഫയലില്‍ സ്വീകരിച്ച കോടതി വിഷയം ഗൗരവമായി തന്നെയാണ് പരിഗണിച്ചത്. അതിന്റെ ഫലമായി ജ്യോതികുമാര്‍ ചാമക്കാലയോട് ഈ മാസം ആറിന് ഹാജരാകാനും അറിയിച്ചു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിനാല്‍ കനത്ത തിരിച്ചടി ഉറപ്പാണെന്നിരിക്കെ അന്ന് തന്നെ ചാമക്കാലയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായി കേസ് തെരഞ്ഞെടുപ്പ് തിയതിയായ ഏപ്രില്‍ 9ന് ശേഷം പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും ആറിന് തന്നെ ഹാജരാകണം എന്ന നിലപാടില്‍ മജിസ്‌ട്രേറ്റ് ഉറച്ചുനില്‍ക്കുകയായിരുന്നു. കൂടുതല്‍ അന്വേഷണവും പുരോഗമിക്കുകയാണ്.
സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത കരാര്‍ ലംഘിക്കുന്നത് സിവില്‍ കുറ്റത്തിന് പുറമെ, വഞ്ചനാക്കുറ്റം (Cheating) കൂടി ചുമത്താവുന്ന ക്രിമിനല്‍ കുറ്റകൃത്യമാണ്. കോണ്‍ഗ്രസ് മുഖമായി ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഒരാള്‍ തന്നെ ഇത്തരം സാമ്പത്തിക തട്ടിപ്പില്‍ ഉള്‍പ്പെട്ടു എന്നത് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും വിശദീകരിക്കാന്‍ പ്രയാസമുണ്ടാക്കുന്നു.
തെരഞ്ഞെടുപ്പിന് വെറും മൂന്ന് ദിവസം മുമ്പ് ഇത്തരത്തിലൊരു തട്ടിപ്പ് കേസ് ചര്‍ച്ചയായാല്‍ അത് ജ്യോതികുമാര്‍ ചാമക്കാലയ്ക്കും യുഡിഎഫിനും തന്നെ വലിയ തിരിച്ചടികളായിരിക്കും ഉണ്ടാക്കാന്‍ പോകുന്നതെന്ന് വ്യക്തം. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും കോണ്‍ഗ്രസിനും പത്തനാപുരത്ത് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപരമായ കാര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാമെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് എതിരായി കോടതിയില്‍ നില്‍ക്കുന്ന ഈ കേസും ഈ തെരഞ്ഞെടുപ്പില്‍ നാട്ടില്‍ ചര്‍ച്ചയാകേണ്ടതല്ലേ എന്ന ചോദ്യം ഇതിനോടകം രാഷ്ട്രീയ എതിരാളികള്‍ ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. ഗണേഷ് കുമാറിനെ പോലെയൊരു കരുത്തനെ നേരിടുന്നതിന് വലിയ രീതിയില്‍ മണ്ഡലത്തില്‍ ഫണ്ടിറക്കുന്ന വേളയിലാണ് ചാമക്കാല ഇത്തരത്തിലൊരു ആരോപണം നേരിടുന്നതെന്ന് ശ്രദ്ധേയം.
മന്ത്രി മന്ദിരത്തിലെ ആ മൂഷികന്‍
ഇതാദ്യമായല്ല ജ്യോതികുമാര്‍ ചാമക്കാലയുടെ പേരില്‍ കേസുകള്‍ വരുന്നത്. മന്ത്രി മന്ദിരത്തിലെ മൂഷികന്‍ എന്ന പേരില്‍ കേരള ശബ്ദത്തില്‍ വന്ന വാര്‍ത്ത അന്ന് വലിയ കോളിളക്കം സൃഷ്ടിച്ചതാണ്. ഇലക്ട്രോണിക് മീറ്ററുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള വലിയൊരു അഴിമതിക്കഥയില്‍ പ്രധാനമായും വന്ന പേര് ജ്യോതികുമാര്‍ ചാമക്കാലയുടേതാണ്. അതുപോലെ തന്നെ കേരള സര്‍വകലാശാല സെനറ്റ് മെമ്പര്‍ ആയിരുന്ന കാലത്ത് സ്വാശ്രയ ലോക കോളേജുകള്‍ അനുവധിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഴിമതി നടത്തിയെന്ന ആരോപണവും അദ്ദേഹത്തിന്റെ പേരില്‍ ഉയര്‍ന്നു വന്നിട്ടുള്ളതാണ്. അദാനി പ്രൊജക്ടുമായി ബന്ധപ്പെട്ട മറ്റൊരു അഴിമതി കേസിലും അദ്ദേഹത്തിന്റെ പേര് വന്നിട്ടുണ്ട്.
തട്ടിയെടുത്ത പണം തെരഞ്ഞെടുപ്പിലേക്ക്?
വലിയ രീതിയില്‍ പണമൊഴുക്കിയുള്ള പ്രചാരണ രീതിയാണ് പത്തനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാല പിന്തുടരുന്നത്. എന്നാല്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ അനുസരിച്ച് ഇത്തരത്തില്‍ തട്ടിപ്പിലൂടേയും വിശ്വാസവഞ്ചനയിലൂടേയും സമ്പാദിക്കുന്ന പണമാണോ പ്രവര്‍ത്തകരെ കൂടെ നിര്‍ത്താനും ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് വോട്ടാക്കി മാറ്റാനും ഉപയോഗിക്കുന്നത് എന്ന ഗൗരവകരമായ ചോദ്യമാണ് ഇവിടെ ഉയരുന്നത്. വലിയ രീതിയില്‍ അഴിമതി ആരോപണങ്ങള്‍ പലപ്പോഴായി നേരിട്ടിട്ടുള്ള, തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് വരെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കോടതിയില്‍ കയറേണ്ടി വരുന്ന സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിനെ തിരിഞ്ഞു കൊത്താനും സാധ്യതയുണ്ട്. ഗണേഷ് കുമാറിനെ നേരിടാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസിന് അടുത്ത ദിവസങ്ങളില്‍ ഈ കേസ് വലിയ തലവേദന തന്നെ സൃഷ്ടിക്കുമെന്നുറപ്പ്.
പത്തനാപുരത്ത് ശക്തമായ പോരാട്ടം നടക്കുമ്പോള്‍, ജ്യോതികുമാര്‍ ചാമക്കാലയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഈ സാമ്പത്തിക തട്ടിപ്പ് ആരോപണം യുഡിഎഫിന് കനത്ത പ്രഹരമാണ് നല്‍കിയിരിക്കുന്നത്. വഞ്ചനാക്കുറ്റത്തിന് കോടതി നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. വികസനവും രാഷ്ട്രീയവും ചര്‍ച്ചയാകേണ്ട തിരഞ്ഞെടുപ്പ് വേളയില്‍, സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപരമായ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്നത് വോട്ടര്‍മാരെ സ്വാധീനിച്ചേക്കാം. സത്യസന്ധമായ രാഷ്ട്രീയപ്രവര്‍ത്തനം അവകാശപ്പെടുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് ഈ കേസ് വരും ദിവസങ്ങളില്‍ കൃത്യമായ മറുപടി നല്‍കേണ്ടി വരും. കോടതിയുടെ അന്തിമ വിധി എന്തുതന്നെയായാലും, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഈ ‘തട്ടിപ്പ് വാര്‍ത്ത’ പത്തനാപുരത്തെ ജനവിധിയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുമെന്ന് ഉറപ്പാണ്.


