തിരുവനന്തപുരം: പേരാമ്പ്രയിലെ വർഗീയ അനൗൺസ്മെൻറ് വിവാദത്തിൽ എൽഡിഎഫിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. വടകരയിലെ “കാഫിർ” സ്ക്രീൻഷോട്ടിന് സമാനമായ രീതിയിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയക്കെതിരെ പ്രചാരണം നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.
സിപിഎം നേതാക്കളുടെ അറിവോടെയാണ് ഇത് നടന്നതെന്നും സതീശൻ പറഞ്ഞു. സമൂഹത്തിൽ വർഗീയത സൃഷ്ടിക്കാൻ ശ്രമിച്ചവർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ അടിയന്തരമായി കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുൻപ് “കാഫിർ” സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും പ്രതികളെ കണ്ടെത്താനായില്ലെന്ന് പറഞ്ഞ് പൊലീസ് കേസ് അവസാനിപ്പിച്ചതിനെയും അദ്ദേഹം വിമർശിച്ചു. ഇത് മുഖ്യമന്ത്രിപിണറായിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നിലപാടാണെന്നും ആരോപിച്ചു. തോൽവി ഭയന്ന് വർഗീയ പ്രചാരണം നടത്തുകയാണെന്നും, ജനവിരുദ്ധ സർക്കാരിനെതിരെ കേരളത്തിൽ ശക്തമായ ജനവികാരം ഉണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.





