തിരുവനന്തപുരം: ദൂരദർശനിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ബഹിഷ്കരിച്ച് സിപിഐ. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പരിപാടിയിൽ പങ്കെടുക്കില്ലെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
ദൂരദർശൻ ചില ഭാഗങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിച്ചതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരായ പരാമർശങ്ങൾ ഒഴിവാക്കി മാത്രമേ പരിപാടി റെക്കോർഡ് ചെയ്യാനാകൂ എന്ന് അറിയിച്ചതായി അദ്ദേഹം പറഞ്ഞു. അവസാനത്തെ രണ്ട് ഖണ്ഡികകൾ ഒഴിവാക്കണമെന്നായിരുന്നു നിർദേശം.
വെറ്റിങ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഈ നടപടി ഉണ്ടായതെന്നും, ഒഴിവാക്കിയ ഭാഗങ്ങൾ റെക്കോർഡ് ചെയ്യില്ലെന്ന് അറിയിച്ചതായും ബിനോയ് വിശ്വം പറഞ്ഞു. അത്തരത്തിൽ മാറ്റങ്ങൾ വരുത്തേണ്ടിവരുന്നുവെങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് താൻ മറുപടി നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
ഭരണകക്ഷിക്ക് അനുകൂലമായി ഭാഗങ്ങൾ വെട്ടിമാറ്റിയതാണെന്ന് ആരോപിച്ച് ബിനോയ് വിശ്വം രംഗത്തെത്തി. ദൂരദർശനും ആകാശവാണിയും സ്വതന്ത്ര സ്ഥാപനങ്ങളായിരിക്കണം, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഈ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും സിപിഐ അറിയിച്ചു.




