തൃശൂർ: ചാണ്ടി ഉമ്മാന്റെ പ്രസ്താവനക്ക് മറുപടിയുമായി സഹോദരി ഭർത്താവും കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ഡോ. വര്‍ഗീസ് ജോര്‍ജ് രംഗത്ത്. കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ ജെ ജനീഷ് ജയിക്കണമെന്നാണ് ഉമ്മൻ ചാണ്ടി ആഗ്രഹിക്കുകയെന്നും, ഉമ്മൻ ചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കേണ്ട എന്നതായിരുന്നു ചാണ്ടി ഉമ്മാന്റെ പ്രസ്താവന. ഉമ്മൻചാണ്ടിയുടെ മരുമകനാണ്, അതുകൊണ്ട് തനിക്ക് വോട്ട് ചെയ്യണമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
നോമിനേഷൻ കൊടുക്കുന്നതിന് മുമ്പ് മീഡിയയെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ കൊണ്ട് വന്ന് എത്ര പേര് മുതലക്കണ്ണീര് ഒഴുക്കുന്നു. ഇന്ന് ഉമ്മൻചാണ്ടി ജീവിച്ചിരിപ്പുണ്ടായിരിന്നെങ്കിൽ ആ കല്ലറയിൽ പോയ എത്ര പേര് അദ്ദേഹത്തിന്റെ കാല് തൊട്ട് വന്ദിച്ച് നോമിനേഷൻ കൊടുക്കുമായിരുന്നു എന്ന് വര്‍ഗീസ് ജോര്‍ജ് ചോദിച്ചു. ചാണ്ടി ഉമ്മന്‍ ആ ആളുകൾക്കെതിരെ ഇതേ പരാമര്‍ശം നടത്താൻ ധൈര്യം ഉണ്ടോ. ചാണ്ടിയെ കുറ്റം പറയുന്നില്ല. ചാണ്ടിയെ അനിയനായിട്ടാണ് കാണുന്നത്. തന്റെ അനുയായികളും ഇഷ്ടപെടുന്നവരും ചാണ്ടിയെ ചീത്ത പറയരുതെന്നും ഡോ. വര്‍ഗീസ് ജോര്‍ജ് കൂട്ടിച്ചേർത്തു.




